LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 5, 2026

സഞ്ജുവിന്റെ വെടിക്കെട്ടും ബെഥേലിന്റെ പോരാട്ടവും; ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലിൽ

img_0270.jpg
Spread the love

മുംബൈ: ടി20 ലോകകപ്പിന്‍റെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ, ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്, ജേക്കബ് ബെഥേലിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ വിജയത്തിന് തൊട്ടരികിലെത്തിയെങ്കിലും 7 റണ്‍സകലെ പൊരുതി വീഴുകയായിരുന്നു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികൾ. 42 പന്തില്‍ 89 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് കളിയിലെ താരം.

ബെഥേൽ വിറപ്പിച്ചു; ബുംറയുടെയും പാണ്ഡ്യയുടെയും രക്ഷാപ്രവർത്തനം:

നാലാമനായി ഇറങ്ങി 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. 35 റണ്‍സെടുത്ത വില്‍ ജാക്സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റി. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്തത് നിർണായകമായി. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി സാം കറന്‍റെ വിക്കറ്റെടുത്തു.

ഇതോടെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 30 റണ്‍സായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന മൂന്ന് പന്തിലും ദുബെ സിക്സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു.

ഇംഗ്ലണ്ടിന്റെ തകർച്ചയും ബെഥേലിന്റെ ചെറുത്തുനിൽപ്പും:

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫില്‍ സാള്‍ട്ട് (5), ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (25), ടോം ബാന്‍റണ്‍ (17) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചു. എന്നാൽ വരുണ് ചക്രവര്‍ത്തിയെയും അക്സര്‍ പട്ടേലിനെയും നിലംതൊടാതെ പറത്തിയ ബെഥേലും ജാക്സും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ജാക്സിനെ അർഷ്ദീപ് പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ശ്വാസം വീണത്.

റെക്കോർഡ് സ്കോറുമായി ഇന്ത്യ; മിന്നിത്തിളങ്ങി സഞ്ജു:

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിവം ദുബെ (25 പന്തിൽ 43), ഇഷാന്‍ കിഷന്‍ (18 പന്തില്‍ 39), ഹാര്‍ദ്ദിക് പാണ്ഡ്യ (12 പന്തില്‍ 27), തിലക് വര്‍മ (7 പന്തില്‍ 21) എന്നിവരും തകർത്തടിച്ചു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും (11), അഭിഷേക് ശര്‍മയും (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റെടുത്തപ്പോൾ, ജോഫ്ര ആര്‍ച്ചർ നാലോവറില്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!