കെ. സുധാകരൻ എംപിയുടെ ഇടപെടൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 122 കോടിയുടെ മൂന്നു റോഡുകൾക്ക് അനുമതി

കണ്ണൂർ: കെ സുധാകരൻ എംപിയുടെ ശക്തമായ ഇടപെടലിന്റെയും നിരന്തരമായ സമ്മർദ്ദങ്ങളുടെയും ഫലമായി സെൻട്രൽ റോഡ് ഫണ്ട് (സിആർഎഫ്) പദ്ധതിപ്രകാരം കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് പ്രധാന റോഡ് വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. മൊത്തം 122 കോടി രൂപയാണ് റോഡ് നവീകരണം.
ഏഴാംമൈൽ – വടക്കാഞ്ചേരി കടമ്പേരി കൂളിച്ചാൽ വെള്ളിക്കീൽ റോഡ് (24 കോടി), പയ്യാവൂർ കുന്നത്തൂർ കാഞ്ഞിരക്കൊല്ലി മണിക്കടവ് , ന്യൂച്ചാട് റോഡ് (60 കോടി), ആലാച്ചി , മച്ചൂർ മല , മാലൂർ,തില്ലങ്കേരി റോഡ് (38 കോടി) പദ്ധതികൾക്കാണ് നവീകരണത്തിനു, വികസനത്തിനും തുക അനുവദിച്ചത്. കണ്ണൂർ
ജില്ലയുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതികളാണ് അംഗീകാരം ലഭിച്ച റോഡുകളെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. ഏറെക്കാലമായി നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ റോഡുകൾ സി ആർ എഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി.
കേന്ദ്ര മന്ത്രാലയങ്ങളുമായി നടത്തിയ തുടർച്ചയായ ചർച്ചകൾ കൂടാതെ ആവശ്യമായ രേഖകളും സാങ്കേതിക വിശദാംശങ്ങളും സമയബന്ധിതമായി സമർപ്പിച്ചതാണ് അനുമതി ലഭിക്കാൻ വഴിയൊരുക്കിയത്. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ഗ്രാമ-നഗര മേഖലകളിലെ ഗതാഗത തടസ്സങ്ങൾ കുറയുകയും വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാകുകയും ചെയ്യും.
റോഡ് വികസനത്തിന് അനുമതി ലഭിച്ചത് ജില്ലയുടെ സമഗ്ര വികസനത്തിൽ വലിയ മുന്നേറ്റമാണെന്ന് കെ സുധാകരൻ എംപി പറഞ്ഞു.







