കണ്ണൂർ അണ്ടർ ബ്രിഡ്ജ് വികസനം: റെയിൽവേയുടെ മതിൽ നിർമ്മാണം യുഡിഎഫ് തടഞ്ഞു; കെ. സുധാകരൻ എംപി ഇടപെട്ടു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ അണ്ടർ ബ്രിഡ്ജ് ഭാഗത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ റെയിൽവേ അധികൃതർ നടത്തുന്ന കോമ്പൗണ്ട് വാൾ നിർമ്മാണം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും യുഡിഎഫ് കൗൺസിലർമാരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
കോർപ്പറേഷൻ വിഭാവനം ചെയ്യുന്ന പദ്ധതിയെ അട്ടിമറിക്കുന്നതാണ് റെയിൽവേയുടെ നീക്കമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് റെയിൽവേ നിർമ്മാണം തുടർന്നതോടെയാണ് കോൺഗ്രസ് പ്രവർത്തകർ നേരിട്ടെത്തി പണി തടഞ്ഞത്.
സംഭവത്തിൽ കെ. സുധാകരൻ എംപി ഇടപെടുകയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പണി നിർത്തിവെക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് കായക്കൽ രാഹുൽ, ജില്ലാ സെക്രട്ടറി എം.കെ. മോഹനൻ, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് താളിക്കാവ്, അനൂപ് പി., വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സോന ജയറാം, കൗൺസിലർമാരായ അജിത്ത് പാറക്കണ്ടി, രേഷ്മ വിനോദ്, റഫീന സി.എച്ച്., മുൻ കൗൺസിലർമാരായ സുരേഷ് കാനത്തൂർ, റാഷിദ് ചാലാട്, നേതാക്കളായ ഡുഡു ജോർജ്ജ്, അക്ഷയ് കോവിലകം എന്നിവർ സമരത്തിന് നേതൃത്വം നൽകി.






