പയ്യന്നൂരിൽ ഗാന്ധിജി മാവ് നട്ടതിന്റെ സ്മരണ പുതുക്കി; ആനന്ദതീർത്ഥാശ്രമത്തിൽ ചടങ്ങുകൾ നടന്നു

പയ്യന്നൂർ: മഹാത്മാഗാന്ധി പയ്യന്നൂരിലെ സ്വാമി ആനന്ദതീർത്ഥരുടെ ആശ്രമം സന്ദർശിക്കുകയും ‘ഗാന്ധി മാവ്’ നടുകയും ചെയ്തതിന്റെ ചരിത്രസ്മരണ പുതുക്കി. 1934 ജനുവരി 12-നായിരുന്നു ഗാന്ധിജിയുടെ ഈ സന്ദർശനം. ഇന്ന് പയ്യന്നൂരിന്റെ സാംസ്കാരിക അടയാളമായി മാറിയ ഈ മാവിൻ ചുവട്ടിൽ സ്വാമി ആനന്ദതീർത്ഥ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ആനന്ദതീർത്ഥ ട്രസ്റ്റ് ട്രഷറർ കെ. കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. ചരിത്രപ്രധാനമായ ഈ സന്ദർശനത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പ്രകാശൻ തെക്കൻ, ടി. കണ്ണൻ, സജീവ് തിരുമേനി എന്നിവരും ആശ്രമത്തിലെ വിദ്യാർത്ഥികളായ ഇ. ആദിദേവ്, കെ.പി. ശ്യാം ലാൽ എന്നിവരും സംസാരിച്ചു.
ഗാന്ധിയൻ മൂല്യങ്ങളും ചരിത്രവും വരുംതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.






