തൃക്കരിപ്പൂരിൽഹോട്ടൽ തകർത്ത് അതിഥി തൊഴിലാളിയെ വധിക്കാൻ ശ്രമം 4 പേർ അറസ്റ്റിൽ

ചന്തേര : ഹോട്ടൽ ജീവനക്കാരുമായുണ്ടായ വാക് തർക്കത്തെ തുടർന്ന് ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരനായ അതിഥി തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കേസിൽ അക്രമി സംഘത്തിലെ നാലുപേർ അറസ്റ്റിൽ. പയ്യന്നൂർ കാര സ്വദേശികളായ ശ്രീജിത്ത് (35), ഷാജിത്ത് (38), നിഖിൽ (30),അദ്വൈത് (22) എന്നിവരെയാണ് വധശ്രമ കേസിൽ ചന്തേര എസ്.ഐ. ജിയോ സദാനന്ദൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. കേസിൽ തിരിച്ചറിഞ്ഞ ബാക്കി ഒമ്പത് പേരെ അറസ്റ്റു ചെയ്യാൻ ചന്തേര പോലീസ് നീക്കം തുടങ്ങി.
ന്യൂഇയർ ദിവസം പുലർച്ചെ തൃക്കരിപ്പൂർ ബസ് സ്റ്റാൻ്റിന് സമീപത്തെ പോഗ് ഗോപ് ഹോട്ടലിലായിരുന്നു അക്രമം.ഭക്ഷണം കഴിക്കാനെത്തിയ വരും ജീവനക്കാരുമായുണ്ടായ വാക് തർക്കത്തെ തുടർന്ന് സംഘടിച്ചെത്തിയ സംഘം കല്ല്, വടി എന്നിവ കൊണ്ടു അതിഥി തൊഴിലാളിയായ പശ്ചിമ ബംഗാൾ ഹസിമറയിലെ ബിട്ടു അലി (26) യെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയുമായിരുന്നു. അക്രമത്തിൽ ഹോട്ടലിൽ10,000 രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഹോട്ടൽ തൊഴിലാളിയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത ചന്തേര പോലീസ് അന്വേഷണത്തിനിടെയാണ് നാലുപേരെ പിടികൂടിയത്.






