നാഷണൽഹൈവേ നിർമ്മാണത്തിലെ അപാകം:വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം.അമ്പലത്തറ ഹൈവേ ആക് ഷൻ കമ്മിറ്റി.

പയ്യന്നൂർ:
കണ്ടോത്ത് കോത്തായി മുക്ക് അണ്ടർ പാസ് മുതൽ തണൽ ഇക്കോ പാർക്ക് വരേയുള്ള പ്രദേശം വയലും ചതുപ്പു നിലവുമായതു കൊണ്ട് ഹൈവേ നിർമ്മാണംവയഡക്റ്റ് രീതിയിലാക്കണമെന്ന് അമ്പലത്തറയിൽ ചേർന്ന ഹൈവേ ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം ഒരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കാലവർഷാരംഭത്തിലെ 2 ദിവസത്തെ മഴ കൊണ്ടു തന്നെ ആ പ്രദേശമാകെ വെള്ളത്തിനടിയിലായി. 50 ൽ അധികം വീടുകളിൽ വെള്ളം കയറി.കിണർ വെള്ളം മലിനമായി . ടോയ്ലറ്റ് ഉപയോഗിക്കാൻ പറ്റാതായി.. ഒരാഴ്ചയിലധികം മാറിത്താമസിക്കേണ്ടി വന്നു. അമ്പലത്തറ ഭാഗത്തെ അധികജലം ഒഴുക്കി പെരുമ്പപ്പുഴയിലെത്തിച്ചു കൊണ്ടിരുന്ന കൊളാഞ്ചിത്തോട് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമായത്. ദിവസങ്ങളോളം അണ്ടർപാസ് വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെടുകയുണ്ടായി
കൊളാഞ്ചിത്തോട് പൂർണമായും പുനസ്ഥാപിക്കുന്നതു വഴി മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ.
വളരെ ആഴത്തിൽ കളിമണ്ണ് നിക്ഷേപമുള്ള ചതുപ്പ് പ്രദേശത്ത് (വെറ്റ് ലാൻഡ്) അശാസ്ത്രീയമായി മണ്ണ് നിറച്ചു കൊണ്ട് എംബാംഗ് മെന്റ് രീതിയിലുള്ള റോഡു നിർമ്മാണം പുനപ്പരിശോധിക്കുകയും വയഡക്ട് രീതിയിൽ നിർമ്മിക്കുന്നതിന് തയ്യാറാവുകയും വേണം’.
ഈ പ്രദേശത്തെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും അന്തിമ തീരുമാനമുണ്ടാകുന്നതുവരെ നിർത്തി വെക്കാനും ജലനിർഗമനത്തിനുള്ള തടസ്സങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാനും നേഷണൽ ഹൈവേ അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു .
അമ്പലത്തറ ഹൈവേ ആക് ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്താനും അധികാര സ്ഥാനങ്ങളിലേക്ക് നിവേദനങ്ങൾ നടത്താനും ആവശ്യമായി വന്നാൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചു. അടുത്തയാഴ്ച വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എ സെയ്ഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ഷറഫുദ്ദീൻ, ബിജു പി വി , സി.ദിവാകരൻ, കെ. രാജൻ മുരളീധരൻ കരിവെള്ളൂർ, പി പി രാജൻ, കമാൽ റഫീക്ക്,ഡോ.ഇ ഉണ്ണിക്കൃഷ്ണൻ , ജില്ലാപരിസ്ഥിതി ഏകോപനസമിതി കൺവീനർ കെ ഇ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.