പ്രശസ്ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ചു

Screenshot
മുഴപ്പിലങ്ങാട്: പ്രശസ്ത ബാലസാഹിത്യകാരനും നാടകകൃത്തുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് (ടി.കെ. ദാമോദരൻ – 80) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
കഴിഞ്ഞ 18-ന് രാത്രി കണ്ണൂരിൽ നിന്നു ബസ്സിറങ്ങി വീട്ടിലേക്ക് പോകാൻ ദേശീയപാത മുറിച്ചുകടക്കവെ മുഴപ്പിലങ്ങാട് മഠത്തിന് സമീപം വെച്ചാണ് അദ്ദേഹത്തെ വാഹനമിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും, പരിക്ക് ഗുരുതരമായതിനാൽ അന്ന് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ടി.കെ.ഡി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. സാഹിത്യത്തിന് പുറമെ സിനിമാ അഭിനയത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ‘കടൽ കാക്ക’, ‘പെരുന്തച്ചൻ’, ‘ഒരു വിലക്ക്’ തുടങ്ങിയ ചലച്ചിത്രങ്ങളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി രചനകളും നിർവ്വഹിച്ചു.
മൃതദേഹം ഇന്ന് ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കും.
കുടുംബാംഗങ്ങൾ:
ഭാര്യ: ടി.പി. ഉഷ.
മക്കൾ: ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശൻ, ശ്രീഷിത ശൈലേഷ്.







