കണ്ണൂരിലെ പോലീസിൻ്റെ ജലപീരങ്കിയുടെ കഴുത്തൊടിച്ച് എസ്എഫ്ഐ; നന്നാക്കാൻ കൊല്ലത്തുനിന്ന് ആളെത്തണം, ഇത്തരത്തിൽ തകരാറിലാക്കുന്നത് ആദ്യം

Screenshot
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സമരങ്ങൾക്കുനേരെ പൊലീസ് വെള്ളം ചീറ്റിക്കുന്നതിനു തൽക്കാലത്തേക്ക് ഇടവേള. സിറ്റി പൊലീസിന്റെ പക്കലുള്ള ജലപീരങ്കി ‘വരുൺ’ എസ്എഫ്ഐ പ്രവർത്തകർ തകാരാറിലാക്കി. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹെഡ് പോസ്റ്റ്ഓഫിസ് മാർച്ചിനിടെയാണു എസ്എഫ്ഐ പ്രവർത്തകർ വരുണിനു മുകളിൽ കയറി വെള്ളം ചീറ്റുന്ന പൈപ്പ് (ഗൺ) തിരിച്ചു പിടിച്ചു തകരാറിലാക്കിയത്.
ഇതു നന്നാക്കണമെങ്കിൽ കൊല്ലത്തുനിന്ന് ആളെത്തണം. ഇതിനായുള്ള ഫയൽ നീങ്ങി ആളെത്തി നന്നാക്കുമ്പോഴേക്കും സമരങ്ങൾ പലതും കഴിഞ്ഞിരിക്കും. കഴിഞ്ഞ ദിവസം നടന്ന എഐഎസ്എഫ് മാർച്ചിൽ വരുണില്ലാതെയാണു പൊലീസ് പ്രതിരോധിക്കാനെത്തിയത്. വരുൺ തകരാറിലാക്കിയ എസ്എഫ്ഐ പ്രവർത്തകരെ കണ്ടെത്തുന്നതിനായി പൊലീസ് സമരത്തിന്റെ ചിത്രങ്ങളും വിഡിയോയും പരിശോധിക്കുകയാണ്. പ്രവർത്തകരെ കണ്ടെത്തിയാൽ പൊതുമുതൽ നശിപ്പിച്ചതിന് കേസ് റജിസ്റ്റർ ചെയ്തേക്കും.
വരുണിന്റെ പൈപ്പ് (ഗൺ) പൊലീസ് നിൽക്കുന്ന സ്ഥലത്തേക്ക് സമരക്കാർ ബലപ്രയോഗത്തിലൂടെ തിരിച്ചതിനാലാണ് തകരാറിലായത്. ആദ്യമായാണ് ഇത് ഇത്തരത്തിൽ തകരാറിലാക്കുന്നത്.







