അഴീക്കോടിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം; ‘മഴവില്ല്’ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചു

അഴീക്കോട്: അഴീക്കോട് മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ മുന്നേറ്റത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചു. മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘മഴവില്ലി’ന്റെ ഭാഗമായി വരും അഞ്ചുവർഷം നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും രൂപരേഖ തയ്യാറാക്കുന്നതിനാണ് കോൺക്ലേവ് ചേർന്നത്.
പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടന്ന പരിപാടി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസനത്തേക്കാൾ മനുഷ്യവിഭവ വികസനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഇലക്ട്രോണിക് വിവരങ്ങളെ യഥാർത്ഥ അറിവായി മാറ്റാൻ അധ്യാപകർക്ക് കഴിയണമെന്നും, ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള ശിശുകേന്ദ്രീകൃത വിദ്യാഭ്യാസമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. സുമേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറർ കെ. ബീന പദ്ധതി അവതരിപ്പിച്ചു.
പഞ്ചായത്ത് തലത്തിൽ നടന്ന ഗ്രൂപ്പ് ചർച്ചകളിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന തീരുമാനങ്ങളും കോൺക്ലേവിൽ കൈക്കൊണ്ടു. തദ്ദേശസ്ഥാപനങ്ങൾ, പോലീസ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കാനും, ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ എം.എൽ.എ കപ്പിന് മുന്നോടിയായി സ്കൂൾ, പഞ്ചായത്ത് തലങ്ങളിൽ നവംബറിൽ ഫുട്ബോൾ മത്സരങ്ങൾ നടത്താനും തീരുമാനമായിട്ടുണ്ട്.
മുൻ എം.എൽ.എ എം. പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീൽ, ‘മഴവില്ല്’ കൺവീനർ കെ.പി. ജയപാലൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സനില, കൊല്ലോൻ മോഹനൻ, വി.കെ.സി. ജംഷീറ, കെ. പ്രദീപ് കുമാർ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.







