കേന്ദ്രീയ വിദ്യാലയങ്ങളിൽ 6, 9 ക്ലാസുകളിൽ ഒരു സംസ്കൃതം സെക്ഷൻ നിർബന്ധമാക്കി

Screenshot
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ: ഒന്നാം ഭാഷയായ ഹിന്ദിക്കും രണ്ടാം ഭാഷയായ ഇംഗ്ലീഷിനും പുറമെ ഭരണഘടനയുടെ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള സംസ്കൃതമോ അല്ലെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ ആയിരിക്കണം മൂന്നാം ഭാഷയായി എടുക്കേണ്ടത്.
വിദ്യാർഥികൾക്ക് അവരുടെ താല്പര്യ പ്രകാരം സംസ്കൃതമോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കാം. എന്നാൽ സ്ഥലം മാറ്റമുണ്ടാകുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്ക് പഠനം സുഗമമാക്കുന്നതിനാണ് എല്ലാ സ്കൂളുകളിലും കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷനെങ്കിലും വേണമെന്ന നിബന്ധന വച്ചിട്ടുള്ളത് എന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സെക്ഷനുകൾ തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ: ഒരൊറ്റ സെക്ഷൻ മാത്രമുള്ള സ്കൂളുകളിൽ കുറഞ്ഞത് 15 വിദ്യാർഥികളെങ്കിലും ഉണ്ടെങ്കിൽ സംസ്കൃതത്തിനും പ്രാദേശിക ഭാഷയ്ക്കും പ്രത്യേക ബാച്ചുകൾ രൂപീകരിക്കാം.
രണ്ട് സെക്ഷനുകളുള്ള സ്കൂളുകളിൽ ഒന്നിൽ സംസ്കൃതവും മറ്റൊന്നിൽ പ്രാദേശിക ഭാഷയും നിലനിർത്താം.
മൂന്ന് സെക്ഷനുകളുള്ള സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്രിൻസിപ്പൽമാർക്ക് സെക്ഷനുകൾ തീരുമാനിക്കാം. എന്നാൽ ഒരു സംസ്കൃതം സെക്ഷൻ നിർബന്ധമാണ്.
ഒരേ മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ക്ലാസുകൾ സുഗമമായി നടത്തുന്നതിനായി ഒരേ സെക്ഷനിൽ തന്നെ ഉൾപ്പെടുത്തണം.
സി.ബി.എസ്.ഇ മാർഗനിർദ്ദേശങ്ങൾ: ദേശീയ വിദ്യാഭ്യാസ നയം 2020, സ്കൂൾ വിദ്യാഭ്യാസത്തിന് നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് 2023 എന്നിവയ്ക്ക് അനുസൃതമായി ജൂലൈ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് സി.ബി.എസ്.ഇ നിർബന്ധമാക്കി.







