40 വർഷത്തിന് ശേഷം പ്രതിയുടെ കുറ്റസമ്മതം; കൂടരഞ്ഞിയിൽ കൊല്ലപ്പെട്ട മോഹനൻ കുടിയാൻമല സ്വദേശിയെന്ന് കണ്ടെത്തൽ

Screenshot
ഇരിട്ടി: നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങൾ പ്രതി തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. 1986-ൽ കോഴിക്കോട് കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനൻ ആണെന്നാണ് തിരുവമ്പാടി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് താൻ രണ്ടുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി വേങ്ങര സ്വദേശി മുഹമ്മദ് ഏതാനും മാസങ്ങൾക്ക് മുൻപാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതേതുടർന്ന് തിരുവമ്പാടി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. മോഹനനെ വെള്ളത്തിലേക്ക് തള്ളിയിടുകയും, തുടർന്ന് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
തുടർന്ന് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് 1980-കളുടെ മധ്യത്തിൽ മലബാർ മേഖലയിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനനാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇയാളെക്കുറിച്ച് വർഷങ്ങളായി ബന്ധുക്കൾക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.
പ്രതിയുടെ വെളിപ്പെടുത്തൽ ആദ്യ ഘട്ടത്തിൽ അവിശ്വസനീയമായി തോന്നിയെങ്കിലും, നടത്തിയ കൃത്യമായ അന്വേഷണത്തിൽ കാണാതായ ആളും പ്രതി പറഞ്ഞ ലൊക്കേഷനുകളും തമ്മിൽ പോലീസിന് കൃത്യമായ ബന്ധം കണ്ടെത്താൻ കഴിഞ്ഞു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
മുഹമ്മദ് കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടാമത്തെ ആൾ ആരാണെന്നതിനെക്കുറിച്ചും, രണ്ടാമത്തെ കൊലപാതകം എവിടെയാണ് നടന്നതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 40 വർഷത്തിനു ശേഷം ഒരു പ്രതി സ്വയം കുറ്റസമ്മതം നടത്തി ക്രൈം ഹിസ്റ്ററിയിൽ ഇടംപിടിച്ച ഈ കേസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇതറിഞ്ഞ് ഇരിട്ടി മേഖലയിലെ മാദ്ധ്യമ പ്രവർത്തകർ വെളിമാനം മേഖലയിൽ എത്തി നടത്തിയ അന്വേഷണത്തിൽ സംഭവത്തെക്കുറിച്ച് നാട്ടുകാർക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ വെളിമനത്തിന് സമീപം അത്തിക്കലിൽ ഇയാളുടെ ബന്ധുവിനെ കണ്ടുമുട്ടുകയും കൊല്ലപ്പെട്ട മോഹനന്റെ സഹോദരി വെളിമാനം അത്തിക്കലിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. മോഹനൻ ഇവിടെ താമസിച്ചിട്ടില്ലെന്നും കുടിയാമല സ്വദേശിയാണ്എന്നും കൂടരഞ്ഞിയിൽ ഉണ്ടായിരുന്ന സമയത്ത് താൻ ഇരിട്ടി വെളിമാനം സ്വദേശിയാണ് എന്നാണ് അവിടെ പറഞ്ഞിരുന്നതെന്നുമാണ് ഇവർ അറിയിച്ചത്. മോഹനന്റെ അനുജൻ രതീഷ് ഇപ്പോഴും കുടിയൻ മലയിലാണ് താമസിക്കുന്നത് എന്നും അറിയാൻ കഴിഞ്ഞു.







