പഴയങ്ങാടി മാടായിക്കാവിൽ ഭക്തിസാന്ദ്രമായി തട്ടുപറി ചടങ്ങ്; കാവുകളിലെ തെയ്യാട്ടങ്ങൾക്ക് പരിസമാപ്തി

Screenshot
പഴയങ്ങാടി: മാടായിക്കാവ് ക്ഷേത്രപരിധിയിൽ വരുന്ന ഉപക്ഷേത്രങ്ങളിലെയും കാവുകളിലെയും തെയ്യാട്ടങ്ങൾക്ക് പരിസമാപ്തി കുറിച്ച് മാടായിക്കാവിൽ തട്ടുപറി ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. മാടായിക്കാവ് കലശോത്സവത്തിന്റെ ഭാഗമായാണ് ഞായറാഴ്ച തട്ടുപറിച്ചടങ്ങ് നടന്നത്.
ദാരികവധ സ്മരണയുണർത്തുന്ന ചടങ്ങുകളോടെ കുഞ്ഞിമംഗലം കൊട്ടാരം തറവാട്, വെങ്ങര കൊള്ള്യൻവളപ്പിൽ- കക്കാടൻ തറവാട് എന്നിവിടങ്ങളിൽ നിന്നും കലശത്തട്ട് കൊണ്ടുവന്നു. മുൻ കാലങ്ങളിൽ കുഞ്ഞിമംഗലം, പട്ടുവം, വെങ്ങര, തെക്കുമ്പാട് എന്നീ നാല് ദേശക്കാർ കലശത്തട്ട് കൊണ്ടുവന്നിരുന്ന സ്ഥാനത്താണിത്. കവുങ്ങിൻ പൂക്കുല, ചെക്കിപ്പൂവ്, എരിക്കിൻപൂവ് തുടങ്ങിയ പൂക്കളുപയോഗിച്ചാണ് തട്ട് അലങ്കരിച്ചത്. തിരുവർകാട്ട് ഭഗവതിയുടെ തെയ്യങ്ങളുടെ തിരുമുടി ഉയർന്നപ്പോഴാണ് പ്രധാന ചടങ്ങായ തട്ടുപറി നടന്നത്.
മാടായിക്കാവിന്റെ വടക്കുഭാഗത്തുനിന്നാണ് തെയ്യങ്ങൾ പുറപ്പെട്ടത്. തിരുവർകാട്ട് ഭഗവതി, ക്ഷേത്ര പാലകൻ, മാഞ്ഞാളമ്മ, വേട്ടുവച്ചേകവൻ, ചുഴലി ഭഗവതി, കാളരാത്രി, സോമേശ്വരി എന്നീ ഏഴ് തെയ്യങ്ങളാണ് ഞായറാഴ്ച വൈകീട്ട് മാടായിക്കാവിൽ കെട്ടിയാടിയത്. മാടായിക്കാവ് കലശോത്സവത്തിന്റെ ഭാഗമായി നടന്ന തട്ടുപറിച്ചടങ്ങും തെയ്യങ്ങളെയും കാണാൻ കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.







