ഓയിൽ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ പലിശ വാഗ്ദാനം നൽകി 25 പവനും 35000 രൂപയും തട്ടിയെടുത്തു

പേരാവൂർ: സൗജന്യമായി വീട് എടുത്തു തരാമെന്നും സ്വർണ്ണം പണയമായി നൽകിയാൽ ഓയിൽ കമ്പനിയിൽ നിക്ഷേപിച്ച് മാസാമാസം പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇരുപത്തിയഞ്ചേമുക്കാൽ പവൻ്റെ ആഭരണങ്ങളും ബന്ധുവായ യുവാവിൽ നിന്നും 35000 രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പേരാവൂർ മണത്തണയിലെ ബൈത്തുൽ സലാമയിലെ ടി. കെ. സെക്കീന (52) യുടെ പരാതിയിലാണ് മുഴപ്പിലങ്ങാട് മമ്മാക്കുന്ന് കടമ്പൂർ സ്വദേശി വാഴയിൽ ഹൗസിൽ വി. ഫലീൽ (52) നെതിരെ പേരാവൂർ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ വീട്ടിലേക്ക് വിവാഹാലോചനയുമായി എത്തിയ പ്രതി വീടുവെച്ചു തരാമെന്നും പറഞ്ഞ് ഇക്കഴിഞ്ഞ ഏപ്രിൽ 25 മുതൽ മെയ് 10 വരെയുള്ള കാലയളവിൽ സ്വർണ്ണം പണയമായി നൽകിയാൽഓയിൽ കമ്പനിയിൽ നിക്ഷേപിച്ചാൽ മാസാമാസം 16000 രൂപ തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെയും മകളുടെയും ബന്ധുക്കളായ മൂന്നു സ്ത്രീകളുടെയും ഉൾപ്പെടെ 25.3/4 പവനും ബന്ധുവായ പുരുഷൻ്റെ 35000 രൂപയും തട്ടിയെടുക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ടതിനെതുടർന്ന് സ്ത്രീ പോലീസിൽ പരാതി നൽകി. കേസെടു ത്ത പോലീസ് അന്വേഷണം തുടങ്ങി.







