പോലീസ് സംരക്ഷണമുള്ള വർക്ക് ഷോപ്പിൽ അക്രമം നടത്തി കാറുമായി കടന്നുകളഞ്ഞു; പയ്യന്നൂരിൽ മൂന്ന് പേർക്കെതിരെ കേസ്

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ ഭീഷണിയുള്ളതിനാൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്ന കാങ്കോലിലെ വർക്ക് ഷോപ്പിൽ അക്രമം. അറ്റകുറ്റപ്പണികൾക്കായി നൽകിയ കാറുമായി സർവീസ് ചാർജ് നൽകാതെ കടന്നുകളഞ്ഞ സംഘം വർക്ക് ഷോപ്പ് ഉടമയുടെ മകനെ മർദ്ദിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പടമ്പ് സ്വാമിമുക്കിലെ വി.വി. ഹൗസിൽ സി. ദിവാകരന്റെ മകൻ ദിഷ്ണു ദിവാകരന്റെ (21) പരാതിയിലാണ് രാമന്തളി സ്വദേശി മെഹറൂഫിനും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്കാണ് കാങ്കോലിലെ സെഡ്കോ (Zedco) ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ അക്രമമുണ്ടായത്.
സംഭവത്തിന് പിന്നിൽ
പയ്യന്നൂരിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ്റെ അനുഭാവിയാണ് സി. ദിവാകരൻ. ദിവാകരന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പ് നടത്തുന്നത് മകൻ ദിഷ്ണു ദിവാകരനാണ്. രണ്ട് മാസം മുമ്പ് ഇവിടെ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കാർ തിരികെ എടുക്കാത്തതിനെ തുടർന്ന്, വാഹനം മാറ്റണമെന്ന് ഉടമയ്ക്ക് വർക്ക് ഷോപ്പിൽ നിന്നും സന്ദേശമയച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിലെത്തിയ സംഘം സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച ദിഷ്ണുവിനെ അക്രമികൾ മെറ്റൽ പീസുകൊണ്ട് താടിയിൽ കുത്തിമുറിവേൽപ്പിക്കുകയും നെഞ്ചിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് സംഘം കാറുമായി കടന്നുകളഞ്ഞു. പരിക്കേറ്റ ദിഷ്ണു പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭീഷണികളെ തുടർന്ന് ദിവാകരനും സ്ഥാപനത്തിനും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പോലീസ് സ്ഥലത്തില്ലാത്ത സമയത്താണ് അക്രമണമുണ്ടായത്. സ്ഥാപനത്തിന് സമീപമുള്ള സി.സി.ടി.വി ക്യാമറകളിൽ അക്രമ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.







