മാലിന്യ സംസ്‌കരണത്തിൽ വീഴ്ച; ചൊക്ലിയിൽ രണ്ട് കഫേകൾക്ക് 15,000 രൂപ വീതം പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ചൊക്ലി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചൊക്ളി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് വൻതുക പിഴ ചുമത്തി. ഒളവിലം മോന്താലിലെ ട്രെയിൻ കഫെ, കഫെ-77 എന്നീ സ്ഥാപനങ്ങൾക്കാണ് 15,000 രൂപ വീതം പിഴ ചുമത്തിയത്.
മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ:
പരിശോധനയിൽ ഈ രണ്ട് സ്ഥാപനങ്ങളുടെ പരിസരത്തും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ട്രെയിൻ കഫെയ്ക്ക് പിറകിലായി സ്ഥാപിച്ച അനധികൃത ഇൻസിനേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായും സ്‌ക്വാഡ് കണ്ടെത്തി. കൂടാതെ, കഫെ-77-ൽ നിന്നും മാലിന്യം ഹരിത കർമ്മസേനയ്‌ക്ക് കൈമാറിയിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി.
നിയമനടപടി:
തുടർന്ന്, പഞ്ചായത്തീരാജ് ആക്ട് 219 ഐ പ്രകാരം 5,000 രൂപയും 219 എ സി പ്രകാരം 10,000 രൂപയും ചേർത്ത് ആകെ 15,000 രൂപ വീതം ഇരു സ്ഥാപനങ്ങൾക്കും പിഴ ചുമത്തുകയായിരുന്നു. ഈ തുക ഈടാക്കി തുടർ നടപടികൾ സ്വീകരിക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്തിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി.
പരിശോധനാ സംഘത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ രംന സി.എൻ എന്നിവർ പങ്കെടുത്തു.







