പശ്ചിമേഷ്യൻ യുദ്ധം: അമേരിക്ക വിജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും ഡൊണൾഡ് ട്രംപ്

Screenshot
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയിച്ചുവെന്നും ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ വ്യോമ-നാവിക സേനകൾ ഒന്നടങ്കം ഇല്ലാതായെന്നും, അമേരിക്കയാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ, യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ അത് സംരക്ഷിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം അവർ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സംവിധാനങ്ങളെല്ലാം തകർത്തു കഴിഞ്ഞു. അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ലെങ്കിലും അത് ഉടൻ സംഭവിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഒരു ഭീഷണിയല്ല. ഇറാന്റെ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞു. അവർ ഇനി ഏത് നീക്കം നടത്തിയാലും അമേരിക്ക മുൻകൂട്ടി അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.









