LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 3, 2026

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും ; കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

img_0082.jpg
Spread the love

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജിമാക്കുമെന്നും കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അനീഷിന്റെ കുടുംബാംഗങ്ങള്‍, വിവിധ ആദിവാസി സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്നിവരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിലാണ് തീരുമാനം. അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം, മക്കളുടെ പഠനം, ആനമതില്‍ നിര്‍മാണം, സോളാര്‍ ഫെന്‍സിങ് അറ്റകുറ്റപ്പണികള്‍, കാടുകള്‍ വെട്ടിത്തെളിക്കല്‍, കൃഷിരീതിയിലെ മാറ്റങ്ങള്‍ എന്നിങ്ങനെ പത്തോളം പ്രധാന കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. 

നഷ്ടപരിഹാരത്തിന് അടിയന്തിര നടപടി

ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിയുമായും വകുപ്പ് സെക്രട്ടറിയുമായും സംസാരിക്കും. ഫാമിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് ഒരു സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ഫീല്‍ഡ് തലത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. യോഗങ്ങളില്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. വിവിധ സംഘടനകള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് മുമ്പോ ശേഷമോ തങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള അവസരം നല്‍കും. യോഗത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്‍മേല്‍ വകുപ്പുകളുടെ ജില്ലാതല ഏകോപനം ഉറപ്പാക്കും. ജില്ലാ വികസന കമ്മീഷറും ഇക്കാര്യങ്ങളില്‍ ഇടപെടും. സര്‍ക്കാറിനെ അറിയിക്കേണ്ട കാര്യങ്ങള്‍ളില്‍ എം എല്‍ എ യുടെ കൂടി സഹകരണത്തോടെ മുന്നോട്ടു കൊണ്ടു പോകും. എല്ലാ വിഷയങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.  

മരണപ്പെട്ട അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായും അനീഷിന്റെ മക്കള്‍ എവിടെ വരെ പഠിക്കാന്‍ ആഗ്രഹിക്കുന്നുവോ അതുവരെയുള്ള പഠനത്തിന്റെ മുഴുവന്‍ ചിലവും വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും വകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസര്‍ രാജേഷ് കുമാര്‍ അറിയിച്ചു. അടിക്കാടുകള്‍ വെട്ടുന്നതിന് സ്ഥിരം സംവിധാനമൊരുക്കാനും മനുഷ്യ-വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിനപ്പുറം വലിയ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കാനുള്ള ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഒരാഴ്ചക്കുള്ളില്‍ ആറളം ഫാം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോജക്ട് ഓഫീസര്‍ പറഞ്ഞു.

ആറളം ഫാമിലെ ആനമതില്‍ പൂര്‍ത്തിയാകുന്നതുവരെ ജനവാസമേഖലയിലേക്ക് കടന്നുവരുന്ന കാട്ടാനകളെ തടയാന്‍ സോളാര്‍ ഫെന്‍സിംങും കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് പ്രവേശിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനവും സ്ഥാപിക്കുമെന്നും ആറളം ഫാം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജീഷ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് സ്ഥിരം ജോലി ലഭിക്കുംവരെ ഫാമില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും എം ഡി അറിയിച്ചു. 
ആറളം ഫാമില്‍ നിര്‍മാണത്തിലിരിക്കുന്ന ആനമതിലിന്റെ നിര്‍മാണം മെയ് 31 നകം പൂര്‍ത്തിയാക്കുമെന്നും നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ കരാറുകാരന് നിര്‍ദേശം കൊടുത്തതായും പി ഡബ്ല്യു ഡി എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ ഓരോ വണ്ടിയിലും മൂന്ന് പേര്‍ വീതമുള്ള അഞ്ച് ടീമുകളാണ് പട്രോളിംഗിനായി ഉള്ളത്. കൂടാതെ ടി.ആര്‍.ഡി.എമ്മില്‍ നിന്നുള്ള രണ്ട് ടീമുകളെ കൂടി പട്രോളിംഗിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ആനമതില്‍: യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ വേണം

ആനമതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ വേണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. നിലവില്‍ വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പണി കൃത്യസമയത്ത് തീര്‍ക്കാന്‍ കൂടുതല്‍ തൊഴിലാളികളെയും മേല്‍നോട്ടക്കാരെയും നിയോഗിക്കണം. ഫാമിലെ കാടുകള്‍ അടിയന്തരമായി വെട്ടിത്തെളിക്കണം. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കുന്ന ധനസഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും എം എല്‍ എ നിര്‍ദേശിച്ചു.

ആന ആക്രമണത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയ്ക്ക് അടിയന്തരമായി സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അത് സ്ഥിരം ജോലി തന്നെയായിരിക്കണമെന്നും ആദിവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അനീഷിന്റെ രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചുമതല സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കണം. ജോലി ലഭിക്കുന്നത് വരെ അവര്‍ക്ക് പ്രതിമാസം ഒരു തുക ഉപജീവനത്തിനായി നല്‍കണം. അപകടകാരികളായ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കണമെന്നും അവയെ ജനവാസ മേഖലയില്‍ നിന്ന് പൂര്‍മമായും മാറ്റണമെന്നും ആവശ്യമുയര്‍ന്നു. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.

വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനും തുരത്തുന്നതിനുമായി ആധുനിക ഉപകരണങ്ങളോടെ കൂടുതല്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കണം. വനം വകുപ്പും ഫാം അധികൃതരും സംയുക്തമായി ചേര്‍ന്ന് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആനമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക തൂക്കുവേലി സംവിധാനം ഏര്‍പ്പെടുത്തണം. നിലവിലുള്ള സോളാര്‍ ഫെന്‍സിംഗുകള്‍ പലയിടത്തും തകരാറിലാണെന്നും അവ കൃത്യമായി പരിപാലിക്കണമെന്നും ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി മോഹനന്‍ പറഞ്ഞു.

ആനമതില്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പണി വേഗത്തിലാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്നും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശോഭ ആവശ്യപ്പെട്ടു. ഫാമിലെയും ജനവാസ മേഖലയിലെയും കാടുകള്‍ അടിയന്തരമായി വെട്ടിത്തെളിക്കണം. വനം വകുപ്പിന്റെ പട്രോളിംഗിനായി കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും  അദ്ദേഹം പ്രസിഡന്റ് പറഞ്ഞു.

ആറളം ഫാമില്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ പിതാവും യോഗത്തില്‍ സംസാരിച്ചു. അനീഷിനെ ആന കൊലപ്പെടുത്തിയത് കാടിനുള്ളില്‍ വച്ചല്ലന്നും വീടിന് സമീപത്തുവെച്ചാണെന്നും ജനങ്ങള്‍ വലിയ ഭീതിയിലാണെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ഫാമില്‍ വന്യമൃഗ ശല്യം കുറവായിരുന്നുവെന്നും ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്തതിനു ശേഷമാണ് സോളാര്‍ ഫെന്‍സിംഗുകള്‍ തകര്‍ക്കപ്പെട്ടതും ആനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതെന്നും സി.കെ. ജാനു പറഞ്ഞു. 

ആറളം ഫാമിലെ സോളാര്‍ വേലികളുടെ പ്രവര്‍ത്തനം മാസങ്ങളായി തകരാറിലാണെന്നും ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഫാമില്‍ കൃഷി കൃത്യമായി നടന്നിരുന്നെങ്കില്‍ ഇത്രയധികം കാട് വളരില്ലായിരുന്നുവെന്നും എ ജി എം എസ് (ബി) പ്രതിനിധി എം ഗീതാനന്ദന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, വാര്‍ഡ് അംഗങ്ങളായ കെ.കെ സബിത, എ.കെ സുജാത, ഡി എഫ് ഒ എം രാജീവന്‍, ആറളം ഫാം എം ഡി എസ് സുജീഷ്, ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ രാജേഷ്‌കുമാര്‍, പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സി സവിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആദിവാസി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!