ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധന ശക്തമാക്കും

തിരുവനന്തപുരം ∙ ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകൾ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടുത്ത ആഴ്ച മുതൽ എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധനകൾ നടത്തും. തട്ടുകടകൾ കേന്ദ്രീകരിച്ച് രാത്രി സമയത്തും പരിശോധന ഉണ്ടായിരിക്കും.
ഭക്ഷ്യ എണ്ണ, നെയ്, ശർക്കര, പാൽ, പാലുത്പന്നങ്ങൾ, പായസ മിശ്രിതം, ധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, വിവിധതരം ചിപ്‌സ് എന്നിവയാണ് പ്രധാന പരിശോധനാവിഷയങ്ങൾ. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ സ്‌ക്വാഡ് രൂപവത്കരിക്കും.
ഒരു മാസത്തിനിടെ നടത്തിയ 1014 പരിശോധനകളിൽ 17,000 ലിറ്ററിലേറെ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി മന്ത്രി അറിയിച്ചു. 469 സാമ്പിളുകൾ ശേഖരിച്ചു നടപടികൾ സ്വീകരിച്ചു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കേരസൂര്യ, കേരഹരിതം, കുട്ടനാടൻ കേര എന്നീ പേരിലുള്ള നിർമാതാക്കൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 331 സ്ഥാപനങ്ങൾക്ക് എതിരേ കേസും 1613 സ്ഥാപനങ്ങളിൽ നിന്ന് 63 ലക്ഷം രൂപ പിഴയും ഈടാക്കി.








