കൊട്ടിയൂരിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

കൊട്ടിയൂർ വൈശാഖോത്സവം ആരംഭിച്ച സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് വ്യാപകമായ പരിശോധന നടത്തി.ഉത്സവ ചന്തയിൽ പ്രവർത്തനമാരംഭിക്കാനിരുന്ന രണ്ട് കടകളിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന വ്യാജ ബയോ ക്യാരി ബാഗുകളും വ്യാജ പേപ്പർ കപ്പുകളും പിടിച്ചെടുത്തു. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്ന ഏജൻസികളെ കുറിച്ച് ചെറുകിട കച്ചവടക്കാരിൽ നിന്ന് സ്ക്വാഡിന് വ്യക്തമായ സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടികൾ എടുക്കുന്നതാണ്.മാലിന്യങ്ങൾ തരം തിരിക്കാതെ കടയുടെ പരിസരത്ത് കൂട്ടിയിട്ടതിന് നീണ്ടുനോക്കിയിലെ ഡെ മാർട്ട് സൂപ്പർമാർക്കറ്റിന് 1000 രൂപ പിഴ ചുമത്തി.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുന്നതാണ്.ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കൾ കണ്ടെത്തുന്ന പക്ഷം ആദ്യതവണ പതിനായിരം രൂപയും രണ്ടാം തവണ 25,000 രൂപയും വീതം പിഴ ഈടാക്കുന്നതാണ്. 50 മൈക്രോണിൽ കൂടുതൽ കനമുള്ള പ്ളാസ്റ്റിക് കവറുകൾ മാത്രമേ മുൻകൂട്ടി പായ്ക്ക് ചെയ്ത് വിൽക്കുന്ന ഉൽപന്നങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത നേരിയ കവറുകൾ ഉപയോഗിക്കാൻ പാടില്ല.ഉത്സവ നഗരിയിലെ ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ബിന്നുകളിൽ ജൈവ അജൈവ മാലിന്യങ്ങൾ കൃത്യമായി തരം തിരിക്കാതെ സൂക്ഷിച്ചതായി കണ്ടാൽ പിഴചുമത്തുന്നതുൾപ്പെടെയുള്ള നടപടികളെടുക്കുമെന്നും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു.പരിശോധനയിൽ കെ സജിത, കെ ആർ അജയകുമാർ, ശരീകുൽ അൻസാർ , കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് അസി . സെക്രട്ടറി, രമേശ് ബാബു , ഹെൽത്ത് ഇൻസ്പെക്ടർ അനിത ഗിരീഷ് എന്നിവർ പങ്കെടുത്തു