പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകൾ ഒരാഴ്ചയ്ക്കകം നീക്കണം; കർശന നിർദ്ദേശവുമായി കണ്ണൂർ മേയർ

Screenshot
കണ്ണൂർ: പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകൾ ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ നിർദ്ദേശം നൽകി. റോഡിലെ ഗതാഗത തടസ്സവും പൊതുജനാരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടി.
ബീച്ചിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തുന്നതിന് തട്ടുകടകൾ തടസ്സമാകുന്നതായി പരാതിയുണ്ട്. കൂടാതെ, പ്രദേശത്തെ ശുചിത്വമില്ലായ്മയും മാലിന്യ സംസ്കരണത്തിലെ പ്രശ്നങ്ങളും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ടെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം വിലയിരുത്തുന്നു. ഉടമസ്ഥർ സ്വമേധയാ തട്ടുകടകളും ബങ്കുകളും പെട്ടികളും നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം കോർപ്പറേഷൻ നേരിട്ട് ഇവ നീക്കം ചെയ്ത് ലേലം ചെയ്യുമെന്നും മേയർ മുന്നറിയിപ്പ് നൽകി.
നേരത്തെയും ഇത്തരത്തിൽ ഒഴിപ്പിക്കൽ നടപടികൾ നടന്നിട്ടുണ്ടെങ്കിലും, പലപ്പോഴും പുതിയ കടകൾ വീണ്ടും വരുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ട്രാഫിക് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികളിലൂടെ ബീച്ച് റോഡിലെ ഗതാഗതം സുഗമമാക്കാനുള്ള ശ്രമങ്ങളും കോർപ്പറേഷൻ നടത്തിവരുന്നുണ്ട്.







