പയ്യന്നൂരിൽ പൂട്ടിയിട്ട വീടുകുത്തിതുറന്ന് 17 പവനും പണവും കവർന്ന സംഭവത്തിൽ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തി പ്രൊഫഷണൽ സംഘമെന്ന് സൂചന

പയ്യന്നൂർ. അസുഖത്തെ തുടർന്ന് ഗൃഹനാഥൻ
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പൂട്ടിയിട്ട വീടിൻ്റെ ജനൽ ഗ്ലാസ്തകർത്ത് കമ്പി മുറിച്ച് നീക്കി അകത്ത് കയറിയ മോഷ്ടാവ് 17 പവനും അര ലക്ഷത്തോളം രൂപയും കവർന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് രാവിലെ എസ്.ഐ പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസും കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായറെയിൽവേ സ്റ്റേഷനിലേക്കും സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്കും ഓടിയ ശേഷം തിരിച്ചു വന്നു. വീട്ടുപറമ്പിൽ നിന്നും അജ്ഞാതൻ്റെ അടിവസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആയുധമൊന്നും കണ്ടെത്താനായില്ല. കട്ടർ ഉപയോഗിച്ചാണ് ജനൽകമ്പി മുറിച്ചത്. ഫോറൻസിക് വിദഗ്ദ്ധരുടെ പരിശോധനയിൽ വിരലടയാളങ്ങൾ ലഭിച്ചതായാണ് സൂചന. കവർച്ചയ്ക്ക് പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടായിരുന്നതായി സംശയിക്കുന്നു. പ്രൊഫഷണൽ കവർച്ചക്കാരാകാം പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന.വീട്ടിലെ നിരീക്ഷണ ക്യാമറയും ഡിവിആറും മോഷ്ടാക്കൾ കടത്തി കൊണ്ടുപോയി
നേരത്തെ പുഞ്ചക്കാടും കുന്നരുവിലും മോഷണം നടന്നിരുന്നു ഈ കേസിലെ കവർച്ചക്കാരെ ഇനിയും പോലീസിന് കണ്ടെത്താനായില്ല. ട്രെയിൻ മാർഗ്ഗമെത്തിയാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പയ്യന്നൂർ സുരഭി നഗറിലെ റേഷൻ ഷോപ്പിന് സമീപം താമസിക്കുന്ന മടത്തുംപടിക്കൽ വീട്ടിൽ രമേശൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽപയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ മൊബൈൽ ഫോണിൽ വീട്ടിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ബ്ലാങ്കായി കണ്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം 4.30 മണിയോടെ വീട്ടിലേക്ക് ഭാര്യയെ പറഞ്ഞയച്ചപ്പോഴാണ് മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലും ചുമരകിലെ ജനൽ ഗ്ലാസ് തകർത്ത് ജനൽ കമ്പി മുറിച്ച് നീക്കിയതായും കണ്ടത്. മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 17 പവൻ്റെ ആഭരണങ്ങളും പണവുമാണ് കവർന്നത്.
സമീപകാലത്തായി നടന്ന പല മോഷണങ്ങളിലും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.