അവശനിലയിൽ മലമാനിനെ കണ്ടെത്തി.

ഇരിട്ടി: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴീൽ ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി. ആറളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഓടംതോട് അയ്യപ്പക്ഷേത്രത്തിന് സമീപത്തെ പുഴയിലാണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ മമാനിനെ കണ്ടത്. പുഴയുടെ നടുവിൽ വെള്ളത്തിൽ അനങ്ങാതെ കിടക്കുന്ന മാനിനെ കണ്ട നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാല് വയസ്സ് പ്രായം തോന്നിക്കുന്ന കൂറ്റൻ കൊമ്പുകളുള്ള ആൺ വർഗ്ഗത്തിൽപ്പെട്ടതായിരുന്നു മാൻ .
ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ലെങ്കിലും ഇടത് കൊമ്പിന്റെ അടിഭാഗത്ത് ചോര പൊടിയുന്ന നിലയിലായിരുന്നു. പ്രകൃത്യാ കൊമ്പ് പൊഴിയുന്ന സമയമായതിനാൽ ഉണ്ടായ മുറിവിൽ ഈച്ചകൾ മുട്ടയിട്ട് പുഴുക്കൾ അരിച്ചതാണ് മലമാൻ അവശനാകാൻ കാരണമായതെന്ന് വനപാലകർ പറഞ്ഞു. പുഴുക്കളുടെ ശല്യം സഹിക്കാനാവാതെയാണ് മാൻ പുഴയിലെ വെള്ളത്തിൽ അഭയം തേടിയതെന്ന് കരുതുന്നു. വനപാലകർ മാനിനെ കരയ്‌ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. മുറിവിലെ പുഴുക്കളെ നീക്കം ചെയ്ത ശേഷം മരുന്ന് വെച്ച് കെട്ടി് വനപാലകരുടെ നിരീക്ഷണത്തിലാക്കിയ മാനിനെ ആരോഗ്യം വീണ്ടെടുക്കുന്ന മുറക്ക് വനത്തിലേക്ക് തുറന്നുവിടും.






