കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് രക്തസാക്ഷിസ്തൂപം തകർത്തു

കണ്ണൂർ മലപ്പട്ടം അഡുവാപ്പുറത്ത് കോൺഗ്രസിന്റെ രക്തസാക്ഷിസ്തൂപം തകർത്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി.ആർ. സനീഷിന്റെ വീടിനുനേരേ ഇഷ്ടികയും എറിഞ്ഞു.
കോൺഗ്രസിന്റെ കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ ആക്രമണങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം. ഇതിനിടയിലാണ് ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിസ്തൂപം പൂർണമായും നശിപ്പിച്ചത്. തുടർന്ന് സ്തൂപത്തിലെ ഇഷ്ടിക എടുത്ത് സമീപത്ത് തന്നെയുള്ള സനീഷിന്റെ വീട്ടിലേക്ക് എറിയുകയായിരുനെന്ന് പറയുന്നു.
താനും മകളും ഉമ്മറത്ത് ഇരിക്കുമ്പോഴാണ് കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകരെത്തിയതെന്നും സ്തൂപം തകർത്തശേഷം ഇഷ്ടിക എറിഞ്ഞപ്പോൾ മകളെയും കൊണ്ട് ഓടി അകത്തുകയറിയെന്നും സനീഷ് പറയുന്നു. മയ്യിൽ പോലീസ് സ്ഥലത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജിൽ മോഹനനും സ്ഥലം സന്ദർശിച്ചു.