November 1, 2025

കായികസ്വപ്നങ്ങൾക്ക് സുവർണ്ണത്തിളക്കം: പി.വി. അഞ്ജലിക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണം

img_6695.jpg

പയ്യന്നൂർ: വീട്ടുമുറ്റത്തും പാടവരമ്പിലും കളിച്ച് നടന്ന കാലം മുതൽക്കേ ഒരു കായികതാരം ആകാൻ മോഹിച്ച പയ്യന്നൂരിലെ പി.വി. അഞ്ജലി സ്വപ്നസാക്ഷാത്കാരത്തിന്റെ പടികൾ ചവിട്ടിക്കയറുകയാണ്. അടുത്തിടെ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപിലും ലോങ് ജംപിലുമാണ് ഈ മിടുക്കി സ്വർണം കൊയ്തത്.

പയ്യന്നൂർ കണ്ടങ്കാളിയിലെ പെയിന്റിങ് തൊഴിലാളിയായ വി. അജയ്‌യുടെയും പി.വി. ഷൈജയുടെയും മകളാണ് അഞ്ജലി. പി.ടി. ഉഷയെയും അഞ്ജു ബോബി ജോർജിനെയും പോലുള്ള വലിയ അത്‌ലറ്റാകാനാണ് ഈ കൊമേഴ്‌സ് വിദ്യാർഥിനി ആഗ്രഹിക്കുന്നത്.

🏃‍♀️ ഉഷ സ്കൂളിലെ പരിശീലനം

അഞ്ചാം ക്ലാസുവരെ പയ്യന്നൂർ സെയ്ന്റ് മേരീസ് കോൺവെന്റ് സ്കൂളിലാണ് അഞ്ജലി പഠിച്ചത്. സ്കൂളിലെ കായികാധ്യാപകൻ ടി.ടി. പ്രേമനാഥനാണ് അഞ്ജലിയിലെ കായിക പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത്. അന്ന് ഉപജില്ലാ വ്യക്തിഗത ചാമ്പ്യനായി തിളങ്ങി.

പ്രേമനാഥിന്റെ നിർദേശപ്രകാരമാണ് അഞ്ചാം ക്ലാസിന് ശേഷം അഞ്ജലി ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ ചേർന്നത്. കഴിഞ്ഞ ഏഴുവർഷമായി ഇവിടെ പരിശീലനം നടത്തുകയാണ്. ആദ്യം ഓട്ടത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും പിന്നീട് ജംപ് ഇനങ്ങളിലും പരിശീലനം തുടങ്ങി.

🥇 മികച്ച പ്രകടനം

സീനിയർ പെൺകുട്ടികളുടെ ജംപ് ഇനങ്ങളിലാണ് അഞ്ജലി സ്വർണം നേടിയത്. കൂടാതെ 200 മീറ്റർ ഓട്ടത്തിൽ മത്സരിച്ച് ഫൈനലിലും എത്തിയിരുന്നു. ഓട്ടമത്സര ദിവസം ലോങ് ജംപിലും പങ്കെടുക്കേണ്ടിവന്നതിനാൽ ഓട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്ന് അഞ്ജലി പറയുന്നു. നിലവിൽ കോഴിക്കോട് പൂവമ്പായി എഎംഎച്ച് എസ്എസിലെ പ്ലസ് ടു രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥിനിയാണ് അഞ്ജലി.

🏡 പ്രതീക്ഷയോടെ കുടുംബം

എട്ടുസെന്റിലുള്ള ചെറിയ തറവാട്ടുവീട്ടിലാണ് അഞ്ജലിയും അച്ഛനും അമ്മയും അനുജത്തി നാലാം ക്ലാസുകാരി അനുഷ്കയും മാതൃസഹോദരി പങ്കജവും താമസിക്കുന്നത്. മെഡൽ ജേതാക്കൾക്ക്‌ വീടുനൽകുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് അഞ്ജലിയുടെ കുടുംബം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger