നവവധുവിൻ്റെ 30 പവൻ്റെ ആഭരണ മോഷണംപോലീസ് സംഘം കൊല്ലത്തും തിരുവനന്തപുരത്തുംഅന്വേഷണം വ്യാപിപ്പിച്ചു

പയ്യന്നൂർ.നവവധു വിവാഹത്തിന്നണിഞ്ഞ 30 പവൻ്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയ സംഭവത്തിൽ കേസെടുത്ത പയ്യന്നൂർ പോലീസ് പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരംഅന്വേഷണം കൊല്ലത്തും തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു.
കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുൻ്റെ ഭാര്യ കൊല്ലം തെക്കേവിളസ്വദേശിനി ആർച്ച എസ്.സുധി (27) യുടെ 30 പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇക്കഴിഞ്ഞമെയ് ഒന്നിന് വിവാഹം നടന്ന ശേഷം ഭർതൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ്റെ ആഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ച് യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർപോലീസ് എസ്.ഐ.പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിക്കുകയും.പരാതിക്കാരിയിൽ നിന്നും വീട്ടുകാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോഗ്സ്ക്വാഡുംഫോറൻസിക് പരിശോധനയും നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ കൊല്ലം തെക്കേവിളയിലെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ഇൻഫോഴ്സിസ് സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുമാണ് പോലീസിൻ്റെ നീക്കം. ഇതിനായി വനിത പോലീസ് ഉൾപ്പെടെയുള്ള സംഘമാണ് പയ്യന്നൂരിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ടത്.അതേസമയംസമീപകാലത്തായി പയ്യന്നൂരിൽ നടന്ന കൊറ്റിയിലെ വയോധികയുടെ കൊലപാതകം, രാമന്തളി യിലേയും വെള്ളൂർ പുതിയങ്കാവിലെയും പട്ടാപ്പകൽ കവർച്ച, പെരുമ്പയിൽ വീട്ടുകാർ ഉറങ്ങിക്കിടക്കവേ നടന്ന കവർച്ച എന്നിവയ്ക്കൊന്നും ഇനിയും തുമ്പൊന്നും ലഭിക്കാതെ അന്വേഷണം നിലച്ചിരിക്കുകയാണ്.