കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയിയെ (57) ബെംഗളൂരുവിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലാംഫോർഡ് റോഡിലുള്ള കോർപ്പറേറ്റ് ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആദായനികുതി വകുപ്പ് (Income Tax) ഉദ്യോഗസ്ഥർ ഓഫീസിൽ പരിശോധന നടത്തുന്നതിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥരും ജീവനക്കാരും ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. സംഭവസ്ഥലത്ത് എഫ്.എസ്.എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പോലീസും വിശദമായ പരിശോധന നടത്തി. വെടിവെച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറകളും ഹാർഡ് ഡിസ്കുകളും പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.
കേരളം, കർണാടക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയ വ്യവസായ ശൃംഖലയുടെ ഉടമയാണ് സി.ജെ. റോയ്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ സിനിമാ നിർമ്മാണ രംഗത്തും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ നാരായണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.









