വളപട്ടണത്ത് ജനകീയ പ്രതിഷേധം: വഴി തടയുന്ന മതിൽ നിർമാണം താൽക്കാലികമായി നിർത്തി

വളപട്ടണം:
നിരവധി കുടുംബങ്ങളുടെ വഴിയടച്ച് മതിൽ കെട്ടാനുള്ള തപാൽ വകുപ്പിന്റെ നീക്കം ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് തടഞ്ഞു. വളപട്ടണം സഹകരണ ബാങ്കിന് സമീപം, കക്കുളങ്ങര പള്ളിക്ക് മുന്നിലുള്ള തപാൽ വകുപ്പിന്റെ സ്ഥലത്താണ് സംഭവം.
ഇന്ന് രാവിലെ പോലീസ് അകമ്പടിയോടെ മതിൽ നിർമാണം ആരംഭിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മതിൽ നിർമിച്ചാൽ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ ഏക പ്രവേശനവഴി പൂർണമായി തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.
എം.എൽ.എയുടെ ഇടപെടൽ
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കെ.വി. സുമേഷ് എം.എൽ.എ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ആദ്യഘട്ടത്തിൽ സൗഹൃദപരമായ ചർച്ച നടന്നെങ്കിലും, മതിൽ നിർമാണം തുടരുമെന്ന നിലപാടിൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെ അന്തരീക്ഷം വഷളായി.
“എന്തുവന്നാലും പൊതുവഴി തടയാൻ അനുവദിക്കില്ല” എന്ന കർശന നിലപാട് എം.എൽ.എ സ്വീകരിച്ചതോടെ, നിർമാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തയ്യാറായി.
ധാരണ
വഴി തടസ്സപ്പെടാത്ത ഭാഗങ്ങളിൽ മാത്രം നിർമാണം തുടരും തർക്കമുള്ള ഭാഗത്ത് തുടർചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീൽ,ജനപ്രതിനിധികളായ എ.എം. മിഥുജ്, വി.കെ.സി. ജംഷീറ, സി.വി. നൗഷാദ്, എ.ടി. സഹീർ, പി.എം. ഫൗസിയ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.






