സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത്; തിരഞ്ഞെടുപ്പ് ഫ്ലെക്സ് നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കണ്ണൂർ ജില്ലയിൽ പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പാനൂരിനടുത്ത് കുന്നോത്തുപറമ്പിൽ ജില്ലാ പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷനിലെ എസ്ഡിപിഐ സ്ഥാനാർഥി ഹാറൂൺ കടവത്തൂരിന്റെ ഫ്ലെക്സ് ബോർഡുകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. നശിപ്പിക്കപ്പെട്ട ഫ്ലെക്സ് ബോർഡുകളിൽ റീത്ത് വെച്ചത്
വ്യാപക നാശനഷ്ടം; വീണ്ടും സ്ഥാപിച്ചതും നശിപ്പിച്ചു
മൊകേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പടിഞ്ഞാറെ കൂരാറ ബദർ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തൂവക്കുന്ന് പാറേമ്മൽ പള്ളിക്കു സമീപം എന്നിവിടങ്ങളിലെ ഫ്ലെക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.
ആദ്യ തവണ നശിപ്പിച്ച ശേഷം, വീണ്ടും സ്ഥാപിച്ച ഫ്ലെക്സുകളും നശിപ്പിക്കപ്പെട്ടു. ഇതാണ് സംഘർഷത്തിന്റെ തീവ്രത വർധിപ്പിച്ചത്.
ആർ.എസ്.എസ്. പ്രവർത്തകർക്ക് പങ്കെന്ന് എസ്ഡിപിഐ
സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. പാലാത്തായി പീഡനക്കേസിൽ ഇരയ്ക്ക് അനുകൂലമായി നിലകൊണ്ടതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഫ്ലെക്സുകൾ നശിപ്പിക്കുന്നതിന് പിന്നിലെന്നും എസ്ഡിപിഐ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.






