കേരളത്തിലെ ആദ്യ സോളാർ-ഹൈബ്രിഡ് എ.സി. ബസ് കാത്തിരിപ്പു കേന്ദ്രം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ് (ഗ്രീൻ എനർജി) എ.സി. ബസ് കാത്തിരിപ്പു കേന്ദ്രം കണ്ണൂരിൽ പൊതുജനങ്ങൾക്ക് തുറന്ന് നൽകി. കണ്ണൂർ കോർപ്പറേഷന്റെ കീഴിൽ നിർമ്മിച്ച ഈ ആധുനിക ബസ് ഷെൽട്ടർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ മുൻവശത്താണ് ഈ ഷെൽട്ടർ നിർമ്മിച്ചത്. കൂൾവെൽ ടെക്നിക്കൽ സർവീസസ് & ഫസിലിറ്റി മാനേജ്മെന്റിന്റെ സ്‌പോൺസർഷിപ്പിലാണ് 45 ലക്ഷം രൂപ ചെലവിൽ ഈ ബസ് ഷെൽട്ടർ നിർമിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് മൊബൈൽ ചാർജിംഗ്, കുടിവെള്ളം, സംഗീതം, ക്യാമറ, ടി.വി. തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. 12 പേർക്ക് ഇരിപ്പിട സൗകര്യവും അഗ്നി സുരക്ഷാ സംവിധാനവും ബസ് സമയ വിവര സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ എ.സി. പ്രവർത്തിക്കും.
വികസനത്തിന്റെ പാതയിൽ മുന്നേറുന്ന കണ്ണൂർ കോർപ്പറേഷന്റെ അഭിമാന പദ്ധതിയാണിതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ ചടങ്ങിൽ പ്രസ്താവിച്ചു. നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും നഗരസൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായി നടപ്പാത നിർമ്മാണവും കൈവരി സ്ഥാപിക്കലും പുരോഗമിക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ഷമീമ, എം.പി. രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ഷബീന ടീച്ചർ, ടി. രവീന്ദ്രൻ, കൂൾവെൽ എം.ഡി. ഹംസ ഇ., കൂൾവെൽ ഡയറക്ടർ പി.വി. അനൂപ്, മുസ്തഫ മട്ടന്നൂർ, വെയ്ക്ക് മുൻ പ്രസിഡന്റ് പനക്കാട്ട് അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.






