കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ 4 ഡിവിഷനുകളെ ഉൾപ്പെടുത്തി മരക്കാർ കണ്ടി ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിനുള്ള ടെണ്ടറിന് അംഗീകാരം നൽകി. DBOT (Design, Build, Operate, Transfer) അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. ടെണ്ടർ നേടിയ ഏജൻസിയാണ് പ്രദേശത്തിന് അനുയോജ്യമായ ഡിസൈൻ തയ്യാറാക്കി സമർപ്പിക്കേണ്ടത്. ഡിസൈൻ പരിശോധിച്ച ശേഷമാണ് നിർമ്മാണാനുമതി നൽകുന്നതെന്ന് മേയർ അറിയിച്ചു.
കേരള അർബൻ കോൺക്ലേവ് നടത്തിപ്പിനായി ആവശ്യപ്പെട്ടിരുന്ന 20 ലക്ഷം രൂപ നൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. കോർപ്പറേഷൻ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാൻ സർക്കാർ തയാറല്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. പല തദ്ദേശസ്ഥാപനങ്ങൾക്കും പഠനയാത്രകൾക്കായി സർക്കാർ ചെലവു സഹിതം അനുമതി നൽകുന്നുണ്ടെങ്കിലും, കോർപ്പറേഷൻ കൗൺസിലർമാർ സമർപ്പിച്ച പ്രൊപോസലുകൾ പലതവണയും തള്ളിക്കളഞ്ഞതായി യോഗത്തിൽ വിമർശനമുയർന്നു. ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പലതവണ അപേക്ഷിച്ചിട്ടും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
കോർപ്പറേഷൻ പരിധിയിലെ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പരിപാലിക്കുന്നതിനുമായി അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിക്കാൻ തീരുമാനിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് നിരവധി വാർഡുകളിൽ പ്രവർത്തികൾക്ക് ടെണ്ടർ ചെയ്തിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമല്ലാത്തതിനാൽ കരാറുകാർ ഏറ്റെടുക്കുന്നില്ലെന്ന പരാതിയും കൗൺസിലർമാർ ഉന്നയിച്ചു. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പ്രവൃത്തികൾക്കുള്ള ഫണ്ടുകളും കരാറുകാർക്ക് സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അതിനാൽ റോഡുകൾ കോർപ്പറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രാഗേഷ്, എം.പി. രാജേഷ്, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, ഷബീന ടീച്ചർ, കെ.എം. സാബിറ ടീച്ചർ, ടി. രവിന്ദ്രൻ, കെ. പ്രദീപൻ, പി.പി. വത്സലൻ എന്നിവർ സംസാരിച്ചു.






