ഡോ. എ കെ രൈരു ഗോപാൽ അന്തരിച്ചു

ഡോ. എ കെ രൈരു ഗോപാൽ അന്തരിച്ചു
ഭാര്യ: പി ഒ ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാര ബാലഗോപാൽ, ഭരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണ ഗോപാൽ, ഡോ. രാജഗോപാൽ. സംസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത്.
രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയ കണ്ണൂരിന്റെ ജനകീയ ഡോക്ടറാണ് ശനിയാഴ്ച രാത്രിയോടെ വിടവാങ്ങിയ രൈരു ഗോപാൽ.
അൻപത് വർഷത്തിലേറെ രണ്ട് രൂപ മാത്രം വാങ്ങിയായിരുന്നു ചികിത്സ. പാവപ്പെട്ട രോഗികളുടെ അത്താണി ആയിരുന്നു ഡോ. രൈരു ഗോപാലും അദ്ദേഹത്തിന്റെ ക്ലിനിക്കും.
പുലർച്ചെ നാല് മുതൽ വൈകീട്ട് നാല് മണി വരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ച് കാലം രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെയാക്കി. മുന്പ് തളാപ്പ് എൽ ഐ സി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത് താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്.
കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ചികിത്സക്കായി ഇവിടെ എത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലക്ക് പുറത്ത് നിന്നും രോഗികൾ എത്തിയിരുന്നു.
2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്’ ഇതായിരുന്നു ബോർഡിലെ കുറിപ്പ്.
ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയൊരു ആഘാതമായിരുന്നു. ‘രണ്ട് രൂപ ഡോക്ടറുടെ’ ഈ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് കേരളമാകെ ചർച്ചയായിരുന്നു.
18 ലക്ഷം രോഗികളെ പരിശോധിച്ചും മരുന്ന് നൽകിയുമാണ് വിരമിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പണം ഉണ്ടാക്കാൻ ആണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛൻ ഡോ. എ. ഗോപാലൻ നമ്പ്യാർ നൽകിയ ഉപദേശം. പിന്നാലെയാണ് പരിശോധന ഫീസ് തുച്ഛമാക്കാൻ തീരുമാനിക്കുന്നത്.






