തൃശ്ശൂരിൽ കാർ നിർത്തിയിട്ട ലോറിയിലേക്ക് പാഞ്ഞുകയറി വൻ അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം വില്ലനായി അനധികൃത പാർക്കിങ്ങും; മുന്നറിയിപ്പ് ബോർഡുകളില്ലാത്തതും

Screenshot
കയ്പമംഗലം: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ എട്ടു വിദ്യാർത്ഥികളുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം ദേശീയപാത അധികൃതരുടെ ഗുരുതര അനാസ്ഥയെന്ന് വ്യക്തമാകുന്നു. പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്നിടത്ത് വെച്ച് വാഹനങ്ങൾ സർവീസ് റോഡിലേക്ക് മാറണം. എന്നാൽ ഇവിടെ യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ചെറിയ കോൺക്രീറ്റ് ഭിത്തി മാത്രമാണ് തടസ്സമായി വെച്ചിട്ടുള്ളത്. ഈ കോൺക്രീറ്റ് ഭിത്തിക്കു പിറകിലായി അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറിയിലാണ് വിദ്യാർത്ഥികളുടെ കാർ ഇടിച്ചുകയറിയത്.
അപകടസമയത്ത് ഇവിടെ മൂന്ന് ലോറികൾ പാർക്ക് ചെയ്തിരുന്നുവെന്നും, ദുരന്തത്തിന് പിന്നാലെ രണ്ട് ലോറികൾ ഓടിച്ചുപോയെന്നും നാട്ടുകാർ പറയുന്നു. ലോറിയുടെ അടിയിലേക്ക് പൂർണ്ണമായും ഇടിച്ചുകയറിയ കാർ കയറുകെട്ടി വലിച്ചാണ് പുറത്തെടുത്തത്. ഒരുമാസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്. വാഹനമുടമയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിണ്ടിഗൽ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് മരിച്ചതെന്ന് ഏറക്കുറെ സ്ഥിരീകരിച്ചു. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് സംശയിക്കുന്നത്. രണ്ടാഴ്ച മുൻപും മുന്നറിയിപ്പ് ബോർഡുകളില്ലാത്തത് കാരണം ഇതേ ഭിത്തിയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.







