കണ്ണൂരിൽ പ്രതിഷേധം ഫലം കണ്ടു; നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം പൂർണ്ണമായും പിൻവലിച്ചു

Screenshot
കണ്ണൂർ: നഗരത്തിൽ ഓണത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുതിയ ഗതാഗത പരിഷ്കാരം ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൂർണ്ണമായും പിൻവലിച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.പി. ആസാദ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിഷ്കരണം ഒഴിവാക്കാൻ തീരുമാനിച്ചത്.
വ്യാപക പരാതി ഉയർന്നതിന് പിന്നാലെ പരിഷ്കരണ തീരുമാനം പിൻവലിക്കാൻ മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. റെഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശമല്ല പൊലീസ് നടപ്പാക്കിയതെന്ന വിമർശനവും മേയർ ഉന്നയിച്ചു. രാവിലെ താവക്കരയിൽ പ്രതിഷേധിച്ചവരോട് സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് വ്യാപാരികൾ റോഡ് ഉപരോധിച്ചു. പിന്നീട് എ.സി.പി എം.പി ആസാദ് നൽകിയ ഉറപ്പിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിച്ചത്. തുടർന്നാണ് വൈകിട്ടോടെ പരിഷ്കാരം പൂർണ്ണമായും പിൻവലിച്ചത്.
പുതിയ തീരുമാനങ്ങൾ:
ഗതാഗത പരിഷ്കാരം പിൻവലിച്ച സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും അനധികൃത പാർക്കിംഗുകൾക്കെതിരെ നടപടി ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
എതിർപ്പേറ്റിയ പരിഷ്കാരങ്ങൾ ഇവയായിരുന്നു:
താവക്കര റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പുതിയ ബസ് സ്റ്റാന്റ് റോഡ് – എം.ജി റോഡ് – ഫോർട്ട് റോഡ് വഴി മാത്രം മുനീശ്വരൻ കോവിൽ റോഡിലേക്ക് പോകണമെന്ന നിർദ്ദേശമാണ് പ്രധാനമായും എതിർപ്പിനിടയാക്കിയത്. കൂടാതെ, റെയിൽവേ സ്റ്റേഷൻ വടക്ക് കവാടം വഴി പുറത്തേക്ക് വരുന്ന വാഹനങ്ങൾ താവക്കര എം.ജി റോഡ് – ഫോർട്ട് റോഡ് വഴിയും, പ്രഭാത് ജംഗ്ഷനിൽ നിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ ഫോർട്ട് റോഡ് വൺവേയിലൂടെയും പോകണമെന്ന നിർദ്ദേശവും പ്രതിഷേധത്തിന് കാരണമായി.
നഗരം ചുറ്റിവളഞ്ഞ് പോകേണ്ടി വരുന്നത് ഓട്ടോ ഡ്രൈവർമാരെയും, വഴിയടയുന്നത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരി വ്യവസായി സമിതി ഏരിയാകമ്മിറ്റിയും കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറും ഓട്ടോ തൊഴിലാളികളും രംഗത്തെത്തിയത്.







