ഓണ വിപണിയിൽ വിലക്കയറ്റം തടയാൻ പരിശോധന ശക്തം

ഓണ വിപണിയിൽ
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയാനായി
കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കടകളിലും ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി.
വാരം, ഏച്ചൂർ, ചക്കരക്കൽ എന്നിവിടങ്ങളിൽ ആകെ 22 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. അഞ്ച് മൊത്ത വ്യാപാര കേന്ദ്രങ്ങളും നാല് ചില്ലറ വിൽപ്പന ശാലകളും ഏഴ് പഴം പച്ചക്കറി സ്റ്റാളുകളും രണ്ട് ചിക്കൻ സ്റ്റാളുകളും രണ്ട് ബേക്കറികളും രണ്ട് ഹോട്ടലുകളും സംഘം പരിശോധിച്ചു.
നാല് കേന്ദ്രങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി. അമിതവില ഈടാക്കിയ വലിയന്നൂരിലെ സ്ഥാപനത്തിന് എതിരെ നടപടി എടുക്കാൻ ജില്ലാ സപ്ലൈ ഓഫീസർ നിർദ്ദേശിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾ പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കാനും വിലയിൽ ഏകീകരണം വരുത്താനും കടകൾക്ക് കർശന നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ.എൻ, കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ സ്മിത ജെ.എം, റേഷനിംഗ് ഇൻസ്പെക്ടർമാരായ വിനോദ്കുമാർ, റിജേഷ് എന്നിവരും ലീഗൽ മെട്രോളജി ഇൻസ്പെക്ടർ സൗമ്യ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ വിനോദ് പി എന്നിവരും പങ്കെടുത്തു.
(പടം)







