തളിപ്പറമ്പിൽ തെരുവുനായ്ക്കളെ പാർപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം; മുസ്ലിം യൂത്ത് ലീഗ് നഗരസഭാ ചെയർപേഴ്സന് നിവേദനം നൽകി

Screenshot
തളിപ്പറമ്പ്: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ പിടികൂടി കരിമ്പം ഹിലാൽ നഗറിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ താത്കാലികമായി പാർപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും നഗരസഭ പിന്മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കരിമ്പം ശാഖ കമ്മിറ്റി നഗരസഭാ ചെയർപേഴ്സന് നിവേദനം നൽകി.
ട്രഞ്ചിങ് ഗ്രൗണ്ട് നിലകൊള്ളുന്ന പ്രദേശത്തെ സമീപവാസികൾ നിലവിൽ തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. സ്കൂൾ, കോളേജ്, ഫയർ സ്റ്റേഷൻ, ഹിലാൽ മസ്ജിദ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഇവിടെ തെരുവ് നായകളെ കൂടി പാർപ്പിക്കുന്നത് പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് നിവേദനത്തിൽ പറയുന്നു. അതിനാൽ നായകളെ പാർപ്പിക്കാൻ ഹിലാൽ നഗർ ട്രഞ്ചിങ് ഗ്രൗണ്ടിനു പകരം അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നാണ് യൂത്ത് ലീഗിന്റെ പ്രധാന ആവശ്യം.
നിവേദക സംഘത്തിൽ കരിമ്പം ശാഖാ പ്രസിഡന്റ് സി. ഷാക്കിർ, ജനറൽ സെക്രട്ടറി എം.പി. സിദ്ദീഖ്, ട്രഷറർ പി. ഗഫൂർ, സഹഭാരവാഹികളായ എം.കെ. ഷുഹൈബ്, സമദ്, ബദരിയ നഗർ വാർഡ് പ്രസിഡന്റ് പി. റഫീഖ് എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ പ്രാദേശിക നേതാക്കളും മഹല്ല് ഭാരവാഹികളുമായ അലി മാർക്ക്, സി.പി. ആലിപ്പി, വി. താജുദ്ദീൻ, ചാണ്ടി മുസ്തഫ, സി.പി. ജാഫർ അലി, ബഷീർ, ഇക്ബാൽ, മുഹമ്മദ്, ജബ്ബാർ, ബദറുദ്ദീൻ, എം.പി. മൊയ്ദീൻ, എ. ഷജ്മീൻ എന്നിവരും സന്നിഹിതരായിരുന്നു.







