ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി. മോഹൻദാസ് അറസ്റ്റിൽ

Screenshot
തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും അവർക്കെതിരെ കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത അദ്ദേഹത്തെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു. മോഹൻദാസിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കലാപാഹ്വാനമുൾപ്പെടെ നാല് കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്ന് രാവിലെ 11 മണിയോടെ മോഹൻദാസിനെ കോടതിയിൽ ഹാജരാക്കും. ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി.ജി. മോഹൻദാസിൻ്റെ വിവാദ പ്രസ്താവന.
ഇതേതുടർന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ് പോലീസിൽ ആദ്യം പരാതി നൽകിയത്. പിന്നാലെ മറ്റു നിരവധി പേരും പരാതി നൽകിയിരുന്നു. സൈബർ സെൽ ഓപ്പേറഷൻസ് ഐ.ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നെങ്കിലും, പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ജൂലൈ 29-നാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. കേസെടുക്കാൻ വൈകിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.







