നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; ആഹ്വാനം ചെയ്‌തത് കെഎസ്‌യു

Screenshot
l
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചതിലും, രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെ ഡൽഹിയിൽ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് , ക്ലാസ്സുകൾ ബഹിഷ്‌കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ സംസ്ഥാനത്തെ വിദ്യാർത്ഥി സമൂഹത്തോട് അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന നേതൃത്വം വാർത്തക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ വസതിക്ക് മുമ്പിൽ നടന്ന മിന്നൽ സമരത്തിൽ പങ്കെടുത്ത എംപിമാരാടക്കമുള്ള നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് ബലരപയോഗം നടത്തിയിരുന്നു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ അദ്ദേഹത്തിന്റെ മൂക്കിന് പരിക്കേറ്റിരുന്നു. സമരക്കാർക്കെതിരായ പൊലീസിന്റെ ഇടപെടൽ തുറന്ന് കാട്ടി ഇന്ന് രാഹുൽ ഗാന്ധി എഐസിസി ഓഫീസിൽ വാർത്താസമ്മേളനം നടത്തുകയും ചെയ്തു.
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്യുന്ന കുട്ടികൾക്കൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് മൂന്ന് ആവശ്യങ്ങളാണ് കോൺഗ്രസ് സർക്കാരിന് മുമ്പിൽ വെച്ചിട്ടുള്ളത്. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വമേറ്റ് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, കുട്ടികൾക്കെതിരായ അതിക്രമം നടത്തിയവരെ ശിക്ഷിക്കുക, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കുട്ടികളോട് മാപ്പ് പറയുക എന്ന ആവശ്യങ്ങളാണ് അദ്ദേഹം പത്രസമ്മേളനത്തിൽ ഉയർത്തിയിട്ടുള്ളത്. തന്നെ അറസ്റ്റ് ചെയ്യാൻ എത്തിയ രാജസ്ഥാൻ സ്വദേശിയായ പൊലീസുകാരൻ ഈ സർക്കാരിനെ താഴെയിറക്കണമെന്ന് തന്റെ ചെവിയിൽ പറഞ്ഞതായും രാഹുൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി പ്രകടനം: പ്രകോപനം സൃഷ്ടിക്കാനെന്ന് സണ്ണി ജോസഫ്
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് നടത്തിയ ബിജെപി ജാഥയെ അപലപിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിദ്യാർത്ഥികളുടെ ന്യായമായ സമരത്തിന് നേരെയും അതിന് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരെയും കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ അതിക്രമത്തിനെതിരെ ജനരോഷം ഉയർന്നതിന്റെ ജാള്യത മറക്കാനാണ് ബിജെപി അധ്യക്ഷന്‍റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്തേക്ക് രാഷ്ട്രീയ പ്രഹസന ജാഥ നടത്തിയത്. ബിജെപിയുടെ രാഷ്ട്രീയ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മറച്ചുവെക്കാനുള്ള നിരാശാജനകമായ ശ്രമമാണ് ഇത്തരം പ്രകോപനപരമായ സമരങ്ങൾ.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, അത് അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ലൈസൻസല്ല.കേരളത്തിൽ സമാധാനപരമായ രാഷ്ട്രീയ സംസ്‌കാരത്തെ തകർക്കാനും സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയും.
പൊതുസമൂഹത്തിന്‍റെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയെടുക്കുന്ന കോൺഗ്രസ് നിലപാടുകളെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ ഇല്ലാതാക്കാമെന്ന വ്യാമോഹം ആരും വെച്ചുപുലർത്തേണ്ടതില്ല. ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിച്ച് കോൺഗ്രസ് ഇത്തരം പ്രകോപനങ്ങളെ രാഷ്ട്രീയമായി നേരിടും. അക്രമ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.







