പരിയാരത്ത് മാലിന്യം തള്ളി ചെങ്കൽപ്പണ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു; വാഹനങ്ങൾക്ക് 20,000 രൂപ പിഴ ചുമത്തി

Screenshot
പരിയാരം: അഞ്ചാം വാർഡായ കുറ്റ്യേരി പനങ്ങാട്ടൂരിൽ പഴയ ചെങ്കൽപ്പണ മാലിന്യം തള്ളി നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ ഇടപെട്ട പരിയാരം ഗ്രാമപഞ്ചായത്ത് അധികൃതർ മാലിന്യം തള്ളിയ രണ്ട് ടിപ്പർ ലോറികൾക്കായി 20,000 രൂപ പിഴ ചുമത്തി. ഒരാഴ്ചയ്ക്കകം മാലിന്യം പൂർണ്ണമായും തിരിച്ചെടുക്കാനും, ബാക്കിയുള്ള ഒന്നരയേക്കർ പണ ഒരു മാസത്തിനുള്ളിൽ മണ്ണിട്ട് മൂടാനും കർശന നിർദേശം നൽകി.
രണ്ടുവർഷം മുമ്പ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ച് നാട്ടുകാർ പൂട്ടിച്ച ചെങ്കൽപ്പണയിലാണ് രാത്രിയുടെ മറവിൽ ആസ്പത്രി-ഹോട്ടൽ മാലിന്യങ്ങളും കോൺക്രീറ്റ്, പ്ലാസ്റ്റിക് അവശിഷ്ടങ്ങളും തള്ളിയത്. വാഹനങ്ങളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രണ്ട് ടിപ്പറുകളിലായി മാലിന്യം തള്ളുന്നത് തടഞ്ഞത്. ഹോട്ടൽ ബില്ലുകൾ ഉൾപ്പെടെ ഈ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തി. കുന്നിന്റെ താഴെഭാഗത്ത് നാൽപ്പതോളം കുടുംബങ്ങൾ താമസിക്കുന്നതിനാൽ, മാലിന്യം അഴുകി ജലസ്രോതസ്സുകളിൽ കലരാനും പകർച്ചവ്യാധികൾ പടരാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
പഞ്ചായത്ത് പ്രസിഡൻറ് സി. ബാലകൃഷ്ണൻ, അംഗങ്ങൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങൾക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.







