ബി.എം.എച്ചിൽ ചികിത്സാ പിഴവെന്ന് ആരോപണം; യുവജന സംഘടനകളുടെ പ്രതിഷേധം

Screenshot
പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ (ബി.എം.എച്ച്) ചികിത്സയ്‌ക്കെത്തിയ ഒന്നര വയസ്സുകാരന്റെ ആരോഗ്യസ്ഥിതി വഷളായതിൽ ചികിത്സാ പിഴവാരോപിച്ച് യുവജന സംഘടനകളുടെ പ്രതിഷേധം. എരമം സ്വദേശിയായ കുഞ്ഞിനെ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപത്രിയിലേക്ക് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം വീട്ടിൽ കളിക്കുന്നതിനിടെ വീണ് താടിയിൽ ചെറിയ മുറിവേറ്റതിനെ തുടർന്നാണ് കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കൾ പയ്യന്നൂർ ബി.എം.എച്ചിൽ എത്തിയത്. എന്നാൽ ചികിത്സയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ആശുപത്രിയുടെ ഭാഗത്തുനിന്നും നിരന്തരം ഇത്തരം അനാസ്ഥകളുണ്ടാകുന്നതായി ഡിവൈഎഫ്ഐ പയ്യന്നൂർ, പെരിങ്ങോം ബ്ലോക്ക് കമ്മിറ്റികൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയിലെ മനുഷ്യജീവന് വിലകൽപ്പിക്കാതെയുള്ള ഇത്തരം സമീപനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. സി. വിഷ്ണു പ്രസാദ്, സി.വി. രഹിനേജ്, പി. നിതിൻ, സി. ഷിജിൽ, കെ. മനുരാജ്, മുഹമ്മദ് ഹാഷിം, കെ. വിദ്യ, കെ. മിഥുൻ, ബി. ബബിൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.







