ദമ്മാമിൽ വാഹനാപകടം: കണ്ണൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു

Screenshot
ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ ദാരുണമായി മരിച്ചു. തലശ്ശേരി ന്യൂമാഹി പെരിങ്ങാടി അൽറാസിൽ മുഹമ്മദ് സജീം (44), കണ്ണപുരം ചുണ്ടവയൽ കണ്ടി വളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ദമ്മാമിൽ ബിസിനസ് നടത്തുന്ന സജീമിന്റെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൂർണ്ണമായും തകർന്ന കാറിൽ കുടുങ്ങിക്കിടന്ന ഇവരെ പോലീസ് ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. സജീം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ശ്രീലേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഹമ്മദ് സജീം: ഖാലിദ് മടോൾ – താഹിറ മടത്തിൽ ദമ്പതികളുടെ മകനാണ്. ഭാര്യ: അഡ്വ. റുഹലത്ത് മനോളി. മക്കൾ: ആഹിൽ മുഹമ്മദ്, ഹുസൈൻ മുഹമ്മദ്, അമൽ മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ് സനീം, മുഹമ്മദ് ആദിൽ, സിലിയ. ഇദ്ദേഹത്തിന്റെ മൃതദേഹം ദമ്മാമിൽ കബറടക്കും.
ശ്രീലേഷ്: കണ്ടിവളപ്പിൽ ലക്ഷ്മണൻ – കനകലത ദമ്പതികളുടെ മകനാണ്. സഹോദരൻ: പരേതനായ ശ്രീരാഗ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.








