ലഹരിക്ക് കടിഞ്ഞാണിടാൻ പൊലീസ് സ്റ്റേഷനുകളിൽ നർകോട്ടിക് സെല്ലുകൾ വരുന്നു; അതിർത്തികളിൽ സംയുക്ത പരിശോധന

Screenshot
കണ്ണൂർ: സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് കേസുകൾക്ക് കർശനമായ കടിഞ്ഞാണിടാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നർകോട്ടിക് സെല്ലുകൾ വരുന്നു. നിലവിൽ പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഡിവൈ.എസ്.പിമാരുടെ കീഴിലാണ് നർകോട്ടിക് സെല്ലിന്റെ പ്രവർത്തനം. പൊലീസിന്റെ പുതിയ ലഹരിവിരുദ്ധ യജ്ഞമായ ‘ഓപ്പറേഷൻ തൂഫാൻ – ദ നർകോ ഹണ്ടിന്റെ’ ഭാഗമായാണ് എല്ലാ സ്റ്റേഷനുകളിലും നർകോട്ടിക് സെല്ലുകൾ തുടങ്ങാൻ ശുപാർശ നൽകിയിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നുകൾ എത്തുന്നത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ എക്സൈസ്-കേരള പൊലീസ് സംയുക്ത നർകോട്ടിക് സ്ക്വാഡുകളെ വിന്യസിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും (SPC), കോളേജുകളിൽ എൻ.സി.സി.യുടെയും (NCC) നേതൃത്വത്തിൽ പ്രത്യേക ടീമുകളെ നിയോഗിക്കാൻ ആലോചനയുണ്ട്.
നർകോട്ടിക് സെല്ലിന്റെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമിനെ വിപുലീകരിക്കും. അംഗങ്ങളുടെ എണ്ണം കൂട്ടി പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം ഇവർക്ക് 24 മണിക്കൂറും പ്രവർത്തന സജ്ജമാകുന്ന തരത്തിൽ സേവനം ദീർഘിപ്പിക്കും. കണ്ണൂർ ജില്ലയിൽ കഴിഞ്ഞദിവസം തളിപ്പറമ്പിൽ ഉൾപ്പെടെ വൻ ലഹരിവേട്ട നടന്നിരുന്നു. ലഹരിക്കേസുകളിൽ യുവാക്കൾ കൂടുതലായി ഉൾപ്പെടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, എൻ.ഡി.പി.എസ് കേസുകൾ കൈകാര്യം ചെയ്യുക, സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം നടത്തുക എന്നിവയാണ് നർകോട്ടിക് സെല്ലിന്റെ പ്രധാന ചുമതലകൾ.







