ആറളത്ത് ‘ഓപ്പറേഷൻ ഗജമുക്തി’ തുടരുന്നു; കൊമ്പനാനയെ കാടുകയറ്റി, രണ്ടാം ദിനം ദൗത്യം വിജയകരം

Screenshot
ഇരിട്ടി: ആറളത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യം രണ്ടാം ദിവസവും വിജയകരമായി മുന്നോട്ട്. ആറളം ഹെലിപ്പാട് – വട്ടക്കാട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കൊമ്പനാനയെ ദൗത്യസംഘം താളിപ്പാറ അനർട്ട് ഫെൻസിംഗ് വഴി ഉരുപ്പുകുന്നിലേക്കും അവിടെ നിന്ന് ഉൾക്കാട്ടിലേക്കും വിജയകരമായി തുരത്തി.
ദൗത്യം ലക്ഷ്യത്തിലേക്ക്
കൊമ്പനാനയെ കാടുകയറ്റിയ ശേഷം ഓടച്ചാൽ ഭാഗത്തുണ്ടായിരുന്ന മറ്റൊരു ആനയ്ക്കായി സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചോമാനി, ലക്ഷദ്വീപ്, ഓടച്ചാൽ, ശോഭക്കുന്ന് എന്നീ മേഖലകളിൽ ആനയുടെ കാൽപ്പാടുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകളോളം പരിശോധന നടത്തി. പ്രദേശവാസികളുടെയും തൊഴിലാളികളുടെയും സുരക്ഷ മുൻനിർത്തിയാണ് ദൗത്യം കർശനമായി നടപ്പാക്കുന്നത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നടപടികൾ. വിവിധ റെയിഞ്ചുകളിൽ നിന്നുള്ള 45 അംഗ സംഘവും ഒൻപത് വാഹനങ്ങളും ദൗത്യത്തിൽ പങ്കാളികളായി. പഞ്ചായത്തിന്റെ ലെയ്‌സൺ ഓഫീസർമാർ വഴി പ്രദേശവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദൗത്യം ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.







