ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി.പി.ഐ.(എം) പയ്യന്നൂർ ഏരിയ കമ്മിറ്റി

Screenshot
പയ്യന്നൂർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.(എം) പയ്യന്നൂർ ഏരിയ കമ്മിറ്റി. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി ഏരിയ സെക്രട്ടറി അഡ്വ. പി. സന്തോഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
പയ്യന്നൂർ റൂറൽ ബാങ്കിലെ 18795 നമ്പർ അക്കൗണ്ടിൽ നിന്നും 20299 നമ്പർ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ഫണ്ട് മാറ്റിയെന്ന ആരോപണം പാർട്ടി നിഷേധിച്ചു. 20299 എന്ന നമ്പറിലുള്ളത് “സെക്രട്ടറി, സി.പി.ഐ.(എം) പയ്യന്നൂർ ഏരിയ കമ്മിറ്റി” എന്ന പേരിലുള്ള ഔദ്യോഗിക അക്കൗണ്ടാണെന്നും, അതൊരു വ്യക്തിയുടെയും സ്വകാര്യ അക്കൗണ്ടല്ലെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. പാർട്ടി കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്ന അക്കൗണ്ടാണിതെന്നും, ആരോപണം ഉന്നയിച്ച വ്യക്തി ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സമയത്തും ഇതേ അക്കൗണ്ട് തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും സി.പി.ഐ.(എം) ചൂണ്ടിക്കാട്ടി.
നോട്ടുനിരോധനത്തെ തുടർന്ന് ബാങ്കിംഗ് ഇടപാടുകളിൽ വന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് വ്യത്യസ്ത അക്കൗണ്ടുകൾ വഴി പാർട്ടിയുടെ ആവശ്യങ്ങൾക്കായി പണം പിൻവലിക്കേണ്ടി വന്നത്. പിൻവലിക്കപ്പെട്ട തുക ആരും വ്യക്തിപരമായി ഉപയോഗിച്ചിട്ടില്ലെന്നും മറിച്ച് പാർട്ടി ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.
വസ്തുതകൾ ഇതായിരിക്കെ, അബദ്ധജഡിലമായ ആരോപണങ്ങൾ ഉന്നയിച്ച് പയ്യന്നൂരിൽ പ്രസ്ഥാനത്തെയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയും തളർത്താമെന്നത് വ്യാമോഹം മാത്രമാണെന്നും, ഇത്തരം ആരോപണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും അഡ്വ. പി. സന്തോഷ് വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.







