ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; പിണറായി വിജയന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം

കണ്ണൂർ (ധർമ്മടം): ധർമ്മടം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ അവസാനിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരണം:
ഇന്നലെ വൈകിട്ട് 3.30-ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ 3.48-ഓടെ പുറത്തേക്കുവന്നപ്പോൾ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി, പി. പുരുഷോത്തമൻ, കെ. ശശിധരൻ, എം. സുരേന്ദ്രൻ, സി.പി.ഐ നേതാവ് സി.എൻ. ചന്ദ്രൻ, ടി. പ്രകാശൻ, കെ. മനോജ്, ടി.കെ.എ. ഖാദർ, ടി. ഭാസ്കരൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു.
ജനങ്ങളെ അഭിവാദ്യം ചെയ്ത് റോഡ് ഷോ:
തുടർന്ന് 3.50-ഓടെ വിമാനത്താവളത്തിന്റെ രണ്ടാം ഗേറ്റിലൂടെ റോഡ് ഷോ ആരംഭിച്ചു. പതിവിന് വിപരീതമായി കാറിന്റെ മുൻ സീറ്റിലിരുന്ന് ഗ്ലാസ് താഴ്ത്തി വോട്ടർമാരെ അഭിവാദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മുഖ്യമന്ത്രിയുടെ വീട് നിൽക്കുന്ന പാണ്ട്യാല മുക്കിൽ കാത്തുനിന്ന പ്രവർത്തകർക്കിടയിൽ നിന്നൊരു കുട്ടി അദ്ദേഹത്തിന് കണിക്കൊന്ന സമ്മാനിച്ചു.
ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരച്ചുവട്ടിൽ നിന്ന് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സ്വീകരിക്കാൻ എത്തിയ പ്രവർത്തകർക്കായി പായസ വിതരണവും ഒരുക്കിയിരുന്നു. തുടർന്ന് പിണറായി കൺവൻഷൻ സെന്ററിലെ മണ്ഡലം ഓഫീസിലെത്തിയ മുഖ്യമന്ത്രി പ്രധാന നേതാക്കളുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ലഘു ചർച്ച നടത്തി.






