86-ാം വയസ്സിൽ സമ്പൂർണ്ണ ബൈബിൾ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതി റിട്ട. അധ്യാപിക തങ്കമ്മ; 4790 പേജുകൾ പൂർത്തിയാക്കിയത് രണ്ടര വർഷം കൊണ്ട്

Screenshot
ഇരിട്ടി (എടൂർ): പ്രായത്തെ തോൽപ്പിക്കുന്ന ഇച്ഛാശക്തിയോടെ, 86-ാം വയസ്സിൽ സമ്പൂർണ ബൈബിൾ പൂർണ്ണമായും സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതി നാടിന് മാതൃകയാവുകയാണ് ഒരു റിട്ട. അധ്യാപിക. കൊട്ടുകപ്പാറ ലൂർദ് എൽ.പി സ്‌കൂൾ റിട്ട. പ്രധമാധ്യാപികയും എടൂർ കമ്പിനി നിരത്ത് സ്വദേശിയുമായ മരോട്ടിക്കൽ തങ്കമ്മയാണ് പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെയുള്ള ബൈബിൾ കൈപ്പടയിൽ എഴുതിത്തീർത്തത്.
കുത്തും കോമയും ചോരാതെ 4790 പേജുകൾ:
ബൈബിളിൽ ഉള്ളതുപോലെ കുത്തും കോമയും ഉൾപ്പെടെ യാതൊരു മാറ്റവുമില്ലാതെയാണ് തങ്കമ്മ ടീച്ചർ ഇത് പകർത്തിയിരിക്കുന്നത്. രണ്ടര വർഷം കൊണ്ടാണ് 4790 പേജുകളിലായി ഈ ബൃഹത്തായ എഴുത്ത് പൂർത്തിയാക്കിയത്. കടലാസും പേനയും തീരുന്നതനുസരിച്ച് അവ കൃത്യമായി വാങ്ങി നൽകി കൊച്ചുമക്കളും പൂർണ്ണ പിന്തുണയോടെ ഒപ്പം ചേർന്നു. കുടുംബത്തിൻ്റെ ചില നിയോഗങ്ങൾ വെച്ചാണ് ബൈബിൾ പകർത്തിയെഴുതാൻ തീരുമാനിച്ചതെന്നും, ആ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടിയതായും തങ്കമ്മ ടീച്ചർ പറഞ്ഞു.
എടൂരിലെ ആദ്യകാല കൂടിയേറ്റക്കാരനായിരുന്ന റിട്ട. എക്സിക്യൂട്ടീവ് ഓഫിസർ പരേതനായ എം.കെ. പീറ്ററിൻ്റെ ഭാര്യയാണ് തങ്കമ്മ. നിലവിൽ അഭിഭാഷകനായ മകൻ മനോജ് പീറ്ററിനൊപ്പമാണ് ഇവർ താമസിക്കുന്നത്.
ദേവാലയത്തിന് കൈമാറി ആദരം ഏറ്റുവാങ്ങി:
പൂർത്തിയാക്കിയ കൈയെഴുത്ത് ബൈബിൾ എടൂർ സെൻ്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഏറ്റുവാങ്ങി. ചടങ്ങിൽ തങ്കമ്മയെ ആദരിച്ചു.
അസിസ്‌റ്റൻ്റ് വികാരിമാരായ ഫാ. ബോബിൻ പുളിയനാപ്പള്ളിയിൽ, ഫാ. റോബിൻസ് പുന്നക്കുഴി, ട്രസ്‌റ്റി മാത്യു ഒരപ്പാൻകുഴിമറ്റം, ഇടവകാ കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






