പൊയ്‌നാച്ചി, പറമ്പില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് ബേക്കല്‍ ഫെസ്റ്റിനിടയില്‍ ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍

Screenshot
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ ട്രെയിൻ തട്ടി മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്.
ഏകമകന്റെ മരണം നൽകിയ ആഘാതം:
ഇവരുടെ ഏകമകനും മംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന എം. ശിവനന്ദൻ (19) ഡിസംബർ 29-ന് രാത്രിയാണ് ട്രെയിൻ തട്ടി മരിച്ചത്. ബേക്കൽ ബീച്ച് ഫെസ്റ്റിൽ ഗായകൻ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഏകമകന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേണുഗോപാലനും സ്മിതയും കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഈ സങ്കടം താങ്ങാനാവാതെയാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ വീടിന്റെ സെൻട്രൽ ഹാളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.






