കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണസംഖ്യ 4 ആയി; കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിന്റെ സ്‌ളാബുകൾ തകർന്ന് വീണുണ്ടായ വൻ ദുരന്തത്തിൽ മരണം നാലായി. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന കയറ്റിറക്ക് തൊഴിലാളികളായ ജബ്ബാർ, ബഷീർ, അഷ്റഫ്, കൊയിലാണ്ടി സ്വദേശി വിനോദൻ എന്നിവരാണ് കോൺക്രീറ്റ് പാളികൾ ശരീരത്തിൽ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദുരന്തം രാവിലെ 11.30-ഓടെ:
രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേർന്നുള്ള വലിയങ്ങാടിയിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപറേഷൻ കെട്ടിടത്തിന്റെ സൺഷൈഡ് സ്ളാബുകൾ തകർന്ന് വീണത്. അപകട സമയത്ത് ഏഴ് പേരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. സ്ലാബുകൾ അടർന്നുവീഴുന്നത് കണ്ട് ഓടിമാറിയ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേർക്ക് മേലാണ് കൂറ്റൻ ബീമും സ്ളാബുകളും പതിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഫയർഫോഴ്‌സ് എത്തിയ ശേഷമാണ് ബീമിന് അടിയിൽ പെട്ട മൂന്ന് പേരെ പുറത്തെടുക്കാനായത്.
ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബഷീറിന്റെയും അഷ്റഫിന്റെയും ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ആശുപത്രിയിലെത്തി അര മണിക്കൂറിനകം ജബ്ബാറും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് കൊയിലാണ്ടി സ്വദേശി വിനോദൻ മരണത്തിന് കീഴടങ്ങിയത്.
കോർപ്പറേഷന് വീഴ്ച പറ്റിയെന്ന് ആരോപണം:
അപകടാവസ്ഥയിലുളള കെട്ടിടങ്ങളുടെ പട്ടികയിലുള്ള ഈ കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കോർപറേഷൻ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികളെന്ന് യു.ഡി.എഫും എൻ.ഡി.എയും ആരോപിച്ചു. എന്നാൽ, കെട്ടിടം ഒഴിയണമെന്ന നിർദ്ദേശമൊന്നും കോർപറേഷനിൽ നിന്ന് കിട്ടിയിരുന്നില്ലെന്നും ഈ മാസം ഉൾപ്പെടെ വാടക നൽകിയിരുന്നു എന്നും ഗോഡൗൺ നടത്തിപ്പുകാർ വ്യക്തമാക്കി.
മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കോർപറേഷൻ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത പക്ഷം നാളെ മുതൽ കോർപറേഷന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി.









