പാപ്പിനിശ്ശേരി മേൽ പ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; മാർച്ച് 25-ഓടെ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്ന് പി.ഡബ്ല്യു.ഡി

പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കെ വി സുമേഷ് എം.എൽ.എ മേൽപ്പാലം സന്ദർശിച്ച് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റോഡിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയതിന് പിന്നാലെ സ്ലാബിങ് ഉപരിതലം വിശദമായി പരിശോധിച്ചു. ആദ്യം കണക്കാക്കിയതിലും ഇരട്ടിയിലധികം കേടുപാടുകൾ പരിശോധനയിൽ കണ്ടെത്തിയതായി പൊതുമരാമത്ത് വകുപ്പ് വിഭാഗം അറിയിച്ചു. ഇതോടെ, കൂടുതൽ വ്യാപകമായ അറ്റകുറ്റപണി അനിവാര്യമാണെന്ന് വ്യക്തമായിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മാർച്ച് 25 ഓടെ മേൽപ്പാലം ഗതാഗതത്തിന് തുറന്നുനൽകാൻ സാധിക്കുമെന്നുമാണ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.
പി ഡബ്ല്യു ഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ്,
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജിത്ത്, അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീരാഗ് എന്നിവർ സന്നിഹിതരായി.







