തളിപ്പറമ്പിൽ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ മരത്തിൽ തടഞ്ഞുനിന്നു; ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് തിരുവട്ടൂരിന് സമീപം അരിപ്പാമ്പ്രയിൽ റോഡിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പൂവ്വം സ്വദേശി പി.വി. അനൂപിനെയാണ് വാഹനത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പുഴയരികിലെ താഴ്ചയുള്ള ഭാഗത്തേക്ക് വാഹനം പിറകോട്ട് മറിയുകയായിരുന്നു. എന്നാൽ താഴെ ഒരു മരത്തിൽ വാഹനം തടഞ്ഞുനിന്നതിനാൽ പുഴയിൽ വീഴാതെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വാഹനത്തിൻ്റെ കാബിനുള്ളിൽ ഡ്രൈവർ കുടുങ്ങിയതോടെ നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
രക്ഷാപ്രവർത്തനം അത്യാധുനിക ഉപകരണങ്ങളോടെ:
ക്രൈൻ സ്ഥലത്തെത്തിച്ചതിനൊപ്പം, ന്യൂമാറ്റിക് എയർബാഗ്, വിഞ്ച് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും ഫയർഫോഴ്സിനൊപ്പം സജീവമായി പങ്കെടുത്തു. പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, അസി. സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അസി. സ്റ്റേഷൻ ഓഫീസർ ഷെറിൽ ബാബു, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വിനോദ് കുമാർ, വിനയ്, ലിഗേഷ്, ധനേഷ്, അനൂപ്, സ്റ്റേഷൻ ഓഫീസർ ജോണി, ഹോം ഗാർഡുമാരായ നാരായണൻ, രാജേന്ദ്രകുമാർ എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.







