പിണറായി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം; ഫെബ്രുവരി 17-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

പിണറായി പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിണറായി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
എം പി മാരായ കെ. സുധാകരൻ ഡോ. വി. ശിവദാസൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രഭാകരൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഷെർളി, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ, പിണറായി പഞ്ചായത്ത് അംഗം സി. പി ലോഹിതാക്ഷൻ. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ,
എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, നോർത്ത് സോൺ ഐ.ജി.പി രാജ് പാൽ മീണ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി. എച്ച്. യതീഷ് ചന്ദ്ര, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി.നിധിൻരാജ്, എന്നിവർ പങ്കെടുക്കും.
പിണറായി സ്റ്റേഷന് ഇനി അത്യാധുനികതയുടെ മുഖം
പിണറായി കൺവെൻഷൻ സെന്ററിന്റെ സമീപത്തായി 803 സ്ക്വയർ മീറ്ററിൽ മൂന്നു നിലകളിലാണ് പിണറായി പോലീസ് സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിച്ചത്. വനിത ഹെൽപ്പ് ഡെസ്കിനായി പ്രത്യേക റൂം, വിറ്റ്‌നസ് എക്സാമിനേഷൻ റൂം, വിറ്റ്‌നസ് മോണിറ്ററിംഗ് റൂം, സ്യൂട്ട് റൂം എന്നിവകൂടി പിണറായി പോലീസ് സ്റ്റേഷന്റെ പ്രത്യേകതയാണ്. ഓഫീസ് റൂമുകൾ, സ്ത്രീക്കും പുരുഷനും പ്രത്യേകമായി രണ്ട് ലോക്കപ്പ് റൂമുകൾ വിസിറ്റേഴ്സ് ഏരിയ, പോലീസുകാർക്കുള്ള വിശ്രമമുറികൾ എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ജില്ലയിൽ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനായി ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, കതിരൂർ പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് 2018 ജൂൺ 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. തലശ്ശേരി സബ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2021 ജനുവരിയിൽ കണ്ണൂർ പോലീസ് ജില്ലയെ ‘കണ്ണൂർ സിറ്റി’, ‘കണ്ണൂർ റൂറൽ’ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ഇതിൽ പിണറായി പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി പോലീസിന്റെ പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും പിണറായി ഗ്രാമപഞ്ചായത്തും വേങ്ങാട് പഞ്ചായത്തുമാണ് ഈ സ്റ്റേഷന്റെ പരിധിയിൽ വരുന്നത്. ആദ്യഘട്ടത്തിൽ പിണറായിയിലെ പരിമിതമായ സൗകര്യങ്ങളുള്ള വാടക കെട്ടിടത്തിലായിരുന്നു സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി പിണറായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. 2025 ജൂൺ 29 ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണചുമതല കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു. പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആണ് കോൺട്രാക്റ്റ് എറ്റെടുത്തിട്ടുള്ളത്.







